തിരുവനന്തപുരം: എസ്എഫ്‌ഐക്കെതിരെ ക്യാമ്പൈൻ നടത്തിയാൽ ഇനിയും കേസെടുക്കുമെന്ന് ഭീഷണിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യും. ഈ കേസ് തികച്ചും വ്യത്യസ്തമാണെന്നും മാദ്ധ്യമത്തിന്റെ പേരുപറഞ്ഞ് ആരെയും ഒഴിവാക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ റിസൾട്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് എം.വി ഗോവിന്ദന്റെ ഭീഷണി കലർന്ന പരാമർശം.
എസ്എഫ്‌ഐയ്‌ക്കെതിരെ ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തുന്നവർ ആരായാലും അവരുടെ പേരിൽ കേസെടുക്കണം. മാദ്ധ്യമത്തിന്റെ പേരു പറഞ്ഞ് ആരും ഒഴിവാകാൻ നോക്കണ്ട. ഈ കേസ് തികച്ചും വ്യത്യസ്തമാണ്. ഇനിയും കേസെടുക്കും, മുൻപും ഇത്തരത്തിൽ കേസെടുത്തിട്ടുണ്ട്. ഗോവിന്ദൻ പറഞ്ഞു.
പിഎം ആർഷോയ്‌ക്ക് വിഷയത്തിൽ പാർട്ടി പരസ്യ പിന്തുണ നൽകിയതിന് പിന്നാലെയാണ് റിസൾട്ടി തിരിമറി വിവാദവുമായി ബന്ധപ്പെട്ട് ആർഷോ നൽകിയ ഗൂഢാലോചന പരാതിയിന്മേൽ മാദ്ധ്യമ പ്രവർത്തകയെ പ്രതി ചേർത്ത് കേസെടുത്തത്. എസ്എഫ്‌ഐക്കെതിരെ നടക്കുന്ന ക്യാമ്പൈന്റെ ഭാഗമാണ് വിവാദമെന്നും വിഷയത്തിൽ ആർഷോ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയർന്നിരുന്നു.
Comments