പാലക്കാട്: ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്‌ഫോമിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇനി ഫോട്ടോ ഷൂട്ട് നടത്തേണ്ട ആവശ്യമില്ല. ഇനി മുതൽ സേവ് ദ ഡേറ്റുൾപ്പെടെ ഏത് ഷൂട്ടിംഗിനും റെയിൽവേ തന്നെ അവസരമൊരുക്കുന്നു. പാലക്കാട് റെയിൽവേ ഡിവിഷനാണ് ഇത്തരത്തിൽ എല്ലാ ഷൂട്ടിംഗുകൾക്കും അവസരം സൃഷ്ടിക്കുന്നതിനായി ആദ്യം മുൻകയ്യെടുക്കുന്നത്. ഷൂട്ടിംഗിനായി നിശ്ചിത ഫീസ് ഈടാക്കിയായിരിക്കും അനുമതി നൽകുക.
വിവാഹം സംബന്ധിച്ചുള്ള എല്ലാ ഫോട്ടോ ഷൂട്ടുകൾക്കും മറ്റ് പരസ്യ അനുബന്ധ ഫോട്ടോ ഷൂട്ടുകൾക്കും വേണ്ടി പ്രതിദിന അടിസ്ഥാനത്തിൽ 5,000 രൂപയാണ് ഫീസ് നൽകേണ്ടത്. കൂടാതെ വിവിധ അക്കാദമിക ആവശ്യങ്ങൾക്കായുള്ള ഫോട്ടോ ഷൂട്ടിന് 2,500 രൂപയും വ്യക്തിഗത ഫോട്ടോ ഷൂട്ടിന് 3,500 രൂപയുമായിരിക്കും ഈടാക്കുക. ഓടുന്ന ട്രെയിനുകളും സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകളും ഇത്തരത്തിൽ ഫോട്ടോ ഷൂട്ടിന് വേണ്ടി ലഭ്യമാകും. ട്രെയിൻ അടക്കമുള്ള സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് 1,500 രൂപയാണ് ഫീസ് ഈടാക്കുക. അതേസമയം സ്റ്റിൽ ഫോട്ടോഗ്രാഫി അക്കാദമിക കാര്യങ്ങളുമായി ബന്ധപ്പെട്ടാണെങ്കിൽ 750 രൂപയാണ് ഫീസ്. വ്യക്തിഗത സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് 1,000 രൂപയാണ് ഫീസ്.
റെയിൽവേ ഡിവിഷണൽ മാനേജർക്ക് ഏഴ് ദിവസം മുൻപ് ഫോട്ടോ ഷൂട്ടിംഗിന് വേണ്ടിയുള്ള അപേക്ഷകർ അപേക്ഷ സമർപ്പിക്കണം. റോളിംഗ് സ്റ്റോക്ക് കൊണ്ടുവരുന്നതിനും ഷണ്ടിങ്ങിനും അപേക്ഷ ലഭിച്ചിട്ടുള്ള ദിവസങ്ങളിൽ ഫോട്ടോ ഷൂട്ട് അനുവദനീയമല്ല. കൂടാതെ റെയിൽവേ വർക്ക്‌ഷോപ്പ്, കോച്ചിംഗ് ഡിപ്പോ, കോച്ചിംഗ് യാർഡ്, ഗുഡ്‌സ് യാർഡ് എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫിക്ക് അനുമതിയില്ല. ട്രെയിനിന് മുകളിൽ കയറി നിന്നോ ഫുട്‌ബോർഡിലോ കയറി നിന്നുള്ള ഫോട്ടോഷൂട്ടിനും അനുമതിയുണ്ടാവില്ല. സുരക്ഷാ മാനദണ്ഡങ്ങൾ ഫോട്ടോ ഷൂട്ടിനെത്തുന്നവർ പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഫോട്ടോഷൂട്ട നടക്കുന്ന സമയം ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടാകുമെന്നും റെയിൽവേ വ്യക്തമാക്കി.
Comments