കോഴിക്കോട്: മലപ്പുറത്തിന്റെ സ്ഥിതി പ്രത്യേകമായി എടുത്ത് ജില്ലയക്ക് പ്ലസ് വണിന് 14 അധിക ബാച്ച് കൂടി അനുവദിക്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് കൂടാതെ മറ്റ് ജില്ലകളിലെ അധികമായി കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് മാറ്റി നൽകും. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന രീതിയിൽ അനാവശ്യമായ വിവാദം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണിന് മലപ്പുറത്ത് 80,922 വിദ്യാർത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. സർക്കാർ- എയിഡഡ് മേഖലയിൽ 55,590 സീറ്റുകളാണുള്ളത്. വൊക്കേഷണൽ ഹയർ സെക്കണ്ടറി 2,820 ഉം, അൺ എയിഡഡിൽ 11,286 എന്നിങ്ങനെ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും. എന്നാലും 11,226 സീറ്റുകൾ ഉണ്ടെങ്കിൽ മാത്രമേ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം സാധ്യമാകൂ.
ഓരോ ബാച്ചിലും മാർജിനൽ സീറ്റുകൾ ഇതിനോടകം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ 81 താൽക്കാലിക ബാച്ചുകളും മുഖ്യഘട്ട അലോട്ട്മെന്റിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് മറ്റ് ജില്ലകളിൽ നിന്നും 14 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റി നൽകുന്നത്.
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് 4,59,330 അപേക്ഷകരാണ് ആകെയുള്ളത്. ഗവൺമെന്റ്, എയിഡഡ്, അൺ എയിഡഡ് മേഖലകളിൽ ആകെ സീറ്റുകൾ 4,58,205 സിറ്റുകളാണ് ഉള്ളത്. മറ്റ് ജില്ലകളിൽ പത്താംജയിച്ച എല്ലാം വിദ്യാർത്ഥികൾക്കും പ്രവേശനം സാധ്യമാകുമ്പോൾ മലപ്പുറത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. ഓരോ വർഷവും മാർജിനൽ സീറ്റുകൾ വർദ്ധിപ്പിച്ചും അധിക ബാച്ച് അനുവദിച്ചുമാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്. എല്ലാം വർഷവും സീറ്റുകളുടെയും ബാച്ചുകളുടെയും എണ്ണം വർദ്ധിപ്പിച്ച് നൽകേണ്ട സ്ഥിതിയാണ് മലപ്പുറം ജില്ലയിൽ സംജാതമാകുന്നത്.
Comments