ഓവൽ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടി. സ്ലോ ഓവർ നിരക്കിന് മാച്ച് ഫീയുടെ നൂറ് ശതമാനം ഇന്ത്യയ്‌ക്കും 80 ശതമാനം ഓസ്‌ട്രേലിയ്‌ക്കും പിഴ ശിക്ഷവിധിച്ച് ഐ.സി.സി. കൂടാതെ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗില്ലിനും പിഴയുണ്ട്.
മാച്ച് ഫീയുടെ 15ശതമാനമാണിത്. അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ വിമർശനം നടത്തിയതിനാണ് ഗില്ലിന് പിഴ. ഇന്ത്യ 444 റൺസ് പിന്തുടരുമ്പോൾ ഗിൽ 18 റൺസിന് പുറത്തായിരുന്നു. സ്‌കോട്ട് ബോളണ്ടിന്റെ പന്തിൽ കാമറോൺ ഗ്രീൻ ക്യാച്ചെടുത്ത് പുറത്താവുകയായിരുന്നു. സ്ലിപ്പിലെ ക്യാച്ച് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തിൽ ഗിൽ പുറത്താവുകയായിരുന്നു.
ഇത് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചതിൽ വലിയൊരു കാരണമായി ആരാധകർ ഉയർത്തി കാട്ടുന്നുണ്ട്. സെവാഗ് അടക്കമുള്ള മുൻ താരങ്ങളും അമ്പയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. മത്സരത്തിൽ 209 റൺസിന് ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. മത്സര ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അമ്പയർമാരുടെ തീരുമാനത്തിലെ അതൃപ്തി ക്യാപ്ടൻ രോഹിത് ശർമ്മയും പ്രകടമാക്കിയിരുന്നു.















