പാരീസ്: 24കാരനായ കാസ്പർ റൂഡീനെ നേരിട്ടുള്ള സെറ്റുകൾക്ക് (7-6(1), 6-3, 7-5) പരാജയപ്പെടുത്തി ഫ്രഞ്ച് ഓപ്പൺ കീരിടമുയത്തിയ 36കാരനായ നൊവാക് ജ്യോക്കാവിച്ച് കുറിച്ചത് 23ാം ഗ്രാന്റ് സ്ലാം നേട്ടം. പുരുഷ താരങ്ങളിൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്ലാം കീരിടമെന്ന നേട്ടവും നദാലിനെ മറികടന്ന് ഈ വിജയത്തോടെ സെർബിയൻ വമ്പൻ സ്വന്തമാക്കി.
ഇതോടെ ലോക ഒന്നാം നമ്പരിലേക്കും ജ്യോക്കോവിച് തിരിച്ചെത്തി. താരത്തിന്റെ മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്. 2016, 2021 വർഷങ്ങളിലായിരുന്നു മുൻ നേട്ടം. പത്ത് തവണ ഓസ്ട്രലിയൻ ഓപ്പണും 7 തവണ വിംബിൾഡണും മൂന്നു തവണ യു.എസ് ഓപ്പണും നേടിയ ജ്യോക്കോയെ ഈ വിജയം ആനയിച്ചത് ചരിത്രത്തിലേക്കാണ്. കരിയറിൽ 94 ടെറ്റിലുകളുള്ള ജ്യോക്കോവിച് 374 ആഴ്ചകളോളം ലോക ഒന്നാം നമ്പരിൽ തുടർന്നതും റെക്കോർഡായിരുന്നു.
മൂന്നാം സീഡായ ജ്യോക്കോയെ നാലാം സീഡായ കാസ്പറിന് നേരിട്ട ആദ്യ സെറ്റിൽ മാത്രമാണ് വെല്ലുവിളിക്കാനായത്. പിന്നീട് യുവതാരത്തെ അക്ഷരാത്ഥത്തിൽ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു വൈറ്ററൻ താരത്തിന്റേത്. രണ്ടാം സെറ്റിന്റെ ആരംഭത്തിൽ 3-0 ന് ജ്യോക്കോവിച്ച് മുന്നിട്ടുനിന്നു. പിന്നീട് റൂഡിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. 6-3 ന് സെറ്റ് സ്വന്തമാക്കി സെർബിയൻ താരം മുന്നേറി. മൂന്നാം സെറ്റിലും ഇതേ പ്രകടനം തുടർന്ന ജ്യോക്കോയ്‌ക്ക് മുന്നിൽ നോർവേ താരത്തിന് പിടിച്ചുനിൽക്കാനായില്ല. 7-5 ന് ജ്യോക്കോ മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കിയതോടെ കന്നി ഗ്രാന്റ് സ്ലാം കിരീടമെന്ന് കാസ്പറിന്റെ സ്വപ്നം പൊലിഞ്ഞു.
Comments