റോം; ഇറ്റാലിയൻ മുൻ പ്രധാനമന്ത്രിയും എസി മിലാൻ ഉടമയും നിലവിൽ സീരി എ ക്ലബ് മോൻസയുടെ ഉടമയുമായ സിൽവിയോ ബെർലുസ്‌കോണി അന്തരിച്ചു. മാധ്യമസംരംഭകനുമായ സിൽവിയോ ബെർലുസ്‌കോണി നാലു തവണ ഇറ്റാലിയൻ പ്രധാനമന്ത്രിയായിരുന്നു. നിരവധി വിവാദങ്ങളിൽപ്പെട്ട ബെർലുസ്‌കോണിയുടെ അന്ത്യം 86ാം വയസിൽ ഇറ്റലിയിലെ മിലാൻ ആശുപത്രിയിലായിരുന്നു.
തിങ്കളാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.ലുക്കിമിയ ബാധിച്ച ബെർലുസ്‌കോണിയെ കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ അഞ്ചിനും ഇതേ ക്‌ളിനിക്കിൽ പ്രവേശിപ്പിച്ചിരുന്നു. 1986 മുതൽ 2017 വരെ 30 വർഷം എസി മിലാന്റെ ഉടമയായിരുന്ന ബെർലുസ്‌കോണിയുടെ കീഴിൽ മിലാൻ 5 ചാമ്പ്യൻസ് ലീഗ്,8 ഇറ്റാലിയൻ സീരി എ കീരിടങ്ങളുമടക്കം 29 കിരീടങ്ങൾ നേടിയിട്ടുണ്ട്. 2017ൽ ലീ മാനേജ്‌മെന്റിന് വിറ്റ ശേഷം 2018ൽ സീരി സി ക്ലബായ മോൻസയെ വാങ്ങി. ഇവരെ ഇറ്റാലിയൻ സീരി എയിൽ എത്തിച്ചു. 1994 നും 2011 നും ഇടയിലാണ് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഫോർസ ഇറ്റാലിയ പാർട്ടി നിലവിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാരുമായി സഖ്യത്തിലാണ്. ജീവിതപങ്കാളി: വെറോണിക്ക ലാരിയോ(1990-2014), കാർല എൽവിറ ലൂസിയ ഡാൾ ഒഗ്‌ളിയോ (1965-1985), എന്നിവരെ വിവാഹം ചെയ്തുവെങ്കിലും ബന്ധം വേർപെടുത്തി. നിലവിലെ പങ്കാളി: മാർട്ട ഫാസിന (2020)മക്കളും കൊച്ചുമക്കളുമുണ്ട്.(ലുക്രേസിയ വിറ്റോറിയ ബെർലുസ്‌കോണി,ഗബ്രിയേൽ വനാഡിയ, സിൽവിയോ വനാഡിയ, റിക്കാർഡോ ബിൻസ്).2023 ലെ കണക്കുപ്രകാരം 6.8 ബില്യൺ യൂറോയുടെ ആസ്തിയുണ്ട്.















