തിരുവനന്തപുരം: മലയാള സിനിമാ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആർ.സുഗതൻ അന്തരിച്ചു. മൂന്നു പതിറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു സുഗതൻ. ബൈപാസ് സർജറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം രോഗം മൂർച്ഛിക്കുകയായിരുന്നു.
പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ച സുഗതൻ സിനിമയിലും സീരിയലിലുമായി ചെറിയ വേഷങ്ങളും ചെയ്തിരുന്നു. സ്കൂൾ ഓഫ് ഡ്രാമാ ബിരുദധാരി ആർ. സുഗതൻ. തിരുവനന്തപുരം ശ്രീ ചിത്ര ഹോസ്പിറ്റലിൽ ഹാർട്ട് ഫെയിലിയർ ആയി വെന്റിലേറ്ററിൽ പ്രവേശിച്ചതോടെ വിജി തമ്പി അടക്കമുള്ളവർ സുഗതന്റെ ചികിത്സയ്‌ക്കായി സഹായം അഭ്യർത്ഥിച്ചിരുന്നു.
‘പ്രിയപ്പെട്ട സുഗതൻ യാത്രയായി. ഒരുപാട് പേർ എന്റെ അഭ്യർത്ഥനയും, സുഗതനെ ഇഷ്ടപ്പെടുന്ന, സ്നേഹിച്ചിരുന്ന മറ്റ് പലരുടെയും അഭ്യർത്ഥനയും മൂലം സഹായിക്കാൻ മുന്നോട്ട് വന്നെങ്കിലും അതൊന്നും കൊണ്ട് ആ ആത്മാവിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. നല്ലൊരു മനസ്സിന്റെ ഉടമയായ സുഗതന്റെ ആത്മാവ് വിഷ്ണു പാദത്തിൽ തന്നെ ചേർന്നിട്ടുണ്ടാവും. ആ വിരഹം താങ്ങാനുള്ള ശക്തി കുടുംബത്തിനും സുഗതനെ സ്നേഹിച്ചിരുന്ന എല്ലാവർക്കും നൽകാൻ സാക്ഷാൽ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു’- എന്ന് വിജിതമ്പി ഫേയ്സ്ബുക്കിൽ കുറിച്ചു.















