തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ക്രിമിനൽ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്ന് മാത്രമാണ് പറഞ്ഞത്. ബാക്കിയെല്ലാം തന്റെ പേരിൽ ഉന്നയിച്ച തെറ്റായ വാർത്തകളാണെന്നാണ് എം.വി ഗോവിന്ദന്റെ വാദം. ബോധപൂർവ്വമാണ് ആർഷോയ്‌ക്കെതിരെ കേസുണ്ടാക്കിയതെന്നും എസ്എഫ്ഐ നേതാവ് തെറ്റൊന്നും ചെയ്തിട്ടില്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചു.
ആർഷോ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൃത്യമായി വരണം. കുറ്റവാളി ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. അതിപ്പോൾ മാദ്ധ്യമ പ്രവർത്തകയായാലും രാഷ്‌ട്രീയക്കാരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. ബാക്കിയെല്ലാം എന്റെ പേരിൽ ഉന്നയിച്ച തെറ്റായ വാദങ്ങളാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഗവൺമെന്റിനെ വിമർശിക്കാൻ പാടില്ല എന്ന് ഞാൻ പറഞ്ഞുവെന്ന് പറഞ്ഞാൽ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ. ഏത് മാദ്ധ്യമങ്ങൾക്കും വ്യക്തികൾക്കും സർക്കാരിനെയും പാർട്ടിയെയും വിമർശിക്കാം. അതിന് കേസെടുക്കുമെന്ന് പറഞ്ഞതുകൊണ്ട് ആരെങ്കിലും മിണ്ടാതിരിക്കുമോ.
ബോധപൂർവ്വമാണ് ആർഷോയ്‌ക്കെതിരെ കേസുണ്ടാക്കിയത്. അത് അന്വേഷിക്കും, ആവശ്യമായ നിലപാട് സ്വീകരിക്കും. അങ്ങനെയുള്ളവർക്കെതിരെ കേസെടുക്കുമെന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. മാദ്ധ്യമങ്ങളുടെ പ്രചാരവേലയാണ് ബാക്കിയെല്ലാം. ആർഷോയ്‌ക്കെതിരായുള്ള ഗൂഢാലോചനയിൽ ശക്തമായുള്ള നിലപാട് സ്വീകരിക്കും. ഒരാൾ പരീക്ഷ എഴുതുന്നില്ല, എന്നാൽ വിജയിച്ചു എന്ന് കാണിക്കുന്നു. ഇത് തന്നെ ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ബോധപൂർവ്വം കെട്ടിച്ചമച്ചതാണ് ഈ കേസ്. ഇത് സ്‌പെഷ്യൽ ടീം അന്വേഷിക്കും. ശരിയായ നിലപാട് സ്വീകരിക്കുന്നത് അഹങ്കാരമല്ല, അത് കൃത്യമായിട്ടുള്ള കാഴ്ചപ്പാടാണ്. ആർജ്ജവത്തോടെയുള്ള ഇടപെടലാണ് ഞാൻ നടത്തിയത്. ഞാനത് തുടരുകയും ചെയ്യും-എം.വി ഗോവിന്ദൻ പറഞ്ഞു.
Comments