അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. കനത്ത കാറ്റിനെ തുടർന്ന് ഗുജറാത്ത് തീരത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സൗരാഷ്‌ട്ര – കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. സംസ്ഥാനത്ത് വരുന്ന മണിക്കൂറിൽ കനത്ത മഴയ്‌ക്കും 150 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.
ഗുജറാത്തിലെ ബീച്ചുകളെല്ലാം അടച്ചു. ആളുകൾ പരമാവധി വീടുകൾ ഒഴിഞ്ഞ് മാറി താമസിക്കണമെന്നാണ് നിർദ്ദേശം. അടുത്ത രണ്ട് ദിവസത്തേക്ക് ഗുജറാത്തിൽ നിന്നുള്ള 67 ട്രെയിനുകളാണ് റദ്ദാക്കിയത്. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. ചുഴലിക്കാറ്റ് വ്യാഴാഴ്ച വൈകിട്ടോടെ കച്ചിനും കറാച്ചി തീരത്തിനും മധ്യ കരതൊടുമെന്നാണ് കരുതുന്നത്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ, കര – വ്യോമ – നാവിക സേനകൾ എന്നിവ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണ്. അവശ്യസാധനങ്ങൾ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
അതേസമയം, കേരളത്തിൽ ജൂൺ 11 മുതൽ 15 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കി മീവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. കേരള -കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.















