തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. പനിയുടെ ആരംഭത്തിൽ തന്നെ ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും മെഡിക്കൽ സ്റ്റോറിൽ നിന്ന് ഗുളിക വാങ്ങി സ്വയം ചികിത്സിക്കരുതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
മഴ തുടരുന്നതിനാൽ ഡെങ്കിപ്പനി, ഇൻഫ്ളുവൻസ,എലിപ്പനി, സിക തുടങ്ങിയ പകർച്ചാവ്യാധികൾ
ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ആശുപത്രി ജീവനകാർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകി വരികയാണ്. വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. കൊതുകിന്റെ ഉറവിട നശീകരണം ഉറപ്പാക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ വരാതിരിക്കാൻ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കണം. മാലിന്യങ്ങൾ വലിച്ചെറിയരുത്.
ഏറ്റവും കൂടുതൽ ഗുരുതരമായ പകർച്ചവ്യാധിയാണ് എലിപ്പനി. മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവർ, ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് ജോലിക്കാർ എന്നിവർ എലിപ്പനി ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വയലിലും വിളപ്പണികളും ചെയ്യുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളിക ആഴ്ചയിലൊരിക്കൽ കഴിക്കണം. ഏതു പനിയും എലിപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം മുൻകരുതലുകൾ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
Comments