സംബൽപൂർ: വിഭവസമൃദ്ധമായ ആഹാരമാണ് ഇന്ത്യൻ വിവാഹങ്ങളുടെ ആകർഷണം . എന്നാൽ അടുത്തിടെയാണ് ആഹാരങ്ങൾ വിളമ്പാത്തതിനെ ചൊല്ലി വിവാഹങ്ങളിൽ അടിപിടികൾ ഉണ്ടാകുന്നത് . ഒഡീഷയിലെ സംബാൽപൂർ ജില്ലയിലും അത്തരമൊരു സംഭവമാണ് ഉണ്ടായത്. ആട്ടിറച്ചി വിളമ്പാത്തതിനെ ചൊല്ലിയുള്ള പ്രശ്നമാണ് ഇവിടെ വിവാഹം മുടങ്ങാൻ പോലും കാരണമായത് .
സംബാൽപൂരിൽ നിന്നുള്ള പെൺകുട്ടിയുടെ വിവാഹം സുന്ദർഗഡിൽ നിന്നുള്ള യുവാവുമായാണ് നിശ്ചയിച്ചത് .വിവാഹത്തിനായി വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ തുടങ്ങി എല്ലാത്തരം വിഭവങ്ങളും ഉണ്ടാക്കി. വരന്റെ ബന്ധുക്കൾ വിവാഹ വേദിയിലെത്തി എല്ലാവരും ആഹാരവും കഴിച്ചു. എന്നാൽ പിന്നീട് വന്ന വരന്റെ ബന്ധുക്കളിൽ ഏഴോളം പേർക്ക് ആട്ടിറച്ചി നൽകാൻ കഴിഞ്ഞില്ല. പിന്നാലെ വധുവിന്റെ മാതാപിതാക്കളോട് ആട്ടിറച്ചി വിളമ്പണമെന്നും അല്ലെങ്കിൽ വിവാഹം നടക്കില്ലെന്നും വരനും ,കൂട്ടരും പറഞ്ഞു. ഇതേത്തുടർന്ന് വധുവിന്റെ വീട്ടുകാർ രാത്രി വൈകി സമീപത്തെ ഭക്ഷണശാലയിൽ നിന്ന് ആട്ടിറച്ചി സംഘടിപ്പിച്ച് വിളമ്പി.
എന്നാൽ സംഭവമറിഞ്ഞ വധു ഇത്തരക്കാരുമായുള്ള വിവാഹം പറ്റില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ആട്ടിറച്ചി ലഭ്യമല്ലാത്തതിന്റെ പേരിൽ മാതാപിതാക്കളെയും കുടുംബത്തെയും നാണംകെടുത്തിയ യുവാവിനെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നും വധു പറഞ്ഞു. വരന്റെ വീട്ടുകാർ വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു, ക്ഷമാപണവും നടത്തി. എന്നാൽ യുവതി സ്വന്തം നിലപാടിൽ ഉറച്ച് നിന്നതോടെ വിവാഹം മുടങ്ങുകയായിരുന്നു.















