അവയവദാന തട്ടിപ്പിന്റെ കഥകൾ പുറത്തുവന്നതിന്റെ ഞെട്ടലിലാണ് മലയാളികൾ . ജീവൻ രക്ഷിക്കാൻ അർഹതപ്പെട്ട കൈകൾ തന്നെ ജീവനെടുക്കുന്നുവെന്ന് അൽപ്പം ആശങ്കയോടെയല്ലാതെ കേൾക്കാനാകില്ല . അപകടത്തിൽ പരിക്കേറ്റ 18 കാരനെ രക്ഷിക്കാമായിരുന്നിട്ടും മരണത്തിനു വിട്ട് നൽകി അവയവങ്ങൾ വിദേശിക്ക് നൽകുക .
ഈ വാർത്തകൾ കേൾക്കുമ്പോൾ മനസിലേയ്‌ക്ക് ഓടിയെത്തുന്നത് അവയവദാനത്തട്ടിപ്പിന്റെ കാണാകഥകൾ വെള്ളിത്തിരയിൽ എത്തിച്ച ജോസഫ് എന്ന ചിത്രമാണ് . എം. പത്മകുമാർ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജോസഫ്. തിരക്കഥാകൃത്ത് യഥാർത്ഥ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എന്ന് അന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .ആ വർഷം ഇറങ്ങിയ് ഏറ്റവും നല്ല ക്രൈം ത്രില്ലർ കൂടിയായിരുന്നു ജോസഫ് .
മൾട്ടിനാഷണൽ ഹോസ്പിറ്റൽ രക്തപരിശോധനയുടെ മറവിൽ ആളുകളെ അപായപ്പെടുത്തുന്നതും, ഒടുവിൽ തലയ്‌ക്ക് മാരകമായി പരിക്കേൽപ്പിച്ച് മസ്തിഷ്‌ക മരണത്തിലേയ്‌ക്ക് തള്ളിവിടുന്നതുമാണ് ചിത്രത്തിന്റെ സാരാംശം . എന്നാൽ ഇതിൽ മറ്റൊരു നിഗൂഢത കൂടിയുണ്ട്. സാധാരണക്കാർക്കും പ്രാപ്യമായ അവയവദാനത്തിനായുള്ള പദ്ധതിയെ മറയാക്കിയായിരുന്നു ഇത്തരത്തിൽ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത് . എന്നാൽ അവയവങ്ങൾ ലഭിക്കുന്നത് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്കല്ലെന്ന് മാത്രം . ഈ തട്ടിപ്പിന്റെ ഉള്ളറകൾ തേടിയുള്ള ഒരു റിട്ടയേർഡ് പോലീസുകാരന്റെ യാത്രയും , ഒടുവിൽ അത് തെളിയിക്കാൻ സ്വന്തം ജീവൻ പോലും നൽകേണ്ടി വന്ന ആ കർത്തവ്യബോധവും ഇന്ന് ഒരിക്കൽ കൂടി പലരുടെയും മനസിലേക്കെത്തി . എന്നാൽ ഇത്തരത്തിൽ സിനിമ യാഥാർത്ഥ്യമായിട്ടും തട്ടിപ്പുകൾ ശക്തമായി മുന്നേറുകയാണ് . ഇത്തരം വിപണനതന്ത്രങ്ങൾക്ക് മുന്നിൽ കൈകെട്ടി നിൽക്കരുത് നമ്മുടെ നിയമവും , സർക്കാരും.
Comments