ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷം രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയിൽ റെക്കോർഡ്. ഈ കാലയളവിൽ 17,35,286 ടൺ സമുദ്രോത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. 63,969.14 കോടി രൂപയാണ് കയറ്റുമതി വരുമാനം. 2021-22 സാമ്പത്തിക വർഷത്തിൽ 13,69,264 ടൺ കയറ്റുമതിയിലൂടെ 57,586.48 കോടി രൂപയുമായിരുന്നു നേടിയത്. കയറ്റുമതിയിൽ 26.73 ശതമാനം വർദ്ധനയാണ് കൈവരിച്ചത്.
അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണി. യുഎസ് പോലുള്ള പ്രധാന കയറ്റുമതി വിപണികളിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും എക്കാലത്തെയും ഉയർന്ന കയറ്റുമതി നടത്താൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞതായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപെഡ) ചെയർമാൻ ഡിവി സ്വാമി പറഞ്ഞു.
ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതിയിൽ മുന്നിൽ. കഴിഞ്ഞ സാമ്പത്തിക വർഷം 40.98 ശതമാനം വർദ്ധനയോടെ 7,11,099 ടൺ ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതി ചെയ്തത്. ഇതുവഴി 43,135.58 കോടി രൂപയുടെ വരുമാനം നേടി. ഏറ്റവും വലിയ വിപണിയായ അമേരിക്ക 2,75,662 ടൺ ശീതീകരിച്ച ചെമ്മാൻ ഇറക്കുമതി ചെയ്തപ്പോൾ ചൈന 1,45,743 ടണ്ണും യൂറോപ്യൻ യൂണിയൻ 95,377 ടണ്ണും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ 65,466 ടണ്ണും ജപ്പാൻ 40,975 ടണ്ണും മധ്യേഷൻ രാജ്യങ്ങൾ 31,647 ടണ്ണും ഇറക്കുമതി ചെയ്തു.
കാരച്ചെമ്മീൻ കയറ്റുമതി 74.06 ശതമാനം വർദ്ധിച്ച് 31,213 ടണ്ണായി. ഇതുവഴി 2,564.71 കോടി രൂപയാണ് നേടിയത്. ജപ്പാനാണ് കാരച്ചെമ്മീനിന്റെ പ്രധാനവിപണി. അതേസമയം വനാമി ചെമ്മീൻ കയറ്റുമതി 8.11 ശതമാനം ഇടിവ് രേഖപ്പെടുത്തി. രണ്ടാമത്തെ മികച്ച കയറ്റുമതി ഉത്പന്നമായ ശീതീകരിച്ച മത്സ്യത്തിന്റെ കയറ്റുമതിയിൽ 21.24 ഷതമാനം വർദ്ധനയാണ് കൈവരിച്ചത്. സുറീമി, ശീതീകരിച്ച ഒക്ടോപസ് (നീരാളി), ടിന്നിലടച്ച ഉത്പന്നങ്ങൾ തുടങ്ങിയ ഇതര വിഭാഗങ്ങളിലും മികച്ച നേട്ടം കൈവരിച്ചു.
Comments