ചെന്നൈ: അഴിമതി കേസുകളിൽ ഡിഎംകെയിലെ പ്രമുഖർക്കെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ സ്വീകരിക്കുന്നതിനിടെ പ്രതിരോധ നീക്കവുമായി സ്റ്റാലിൻ. സിബിഐക്കുള്ള പൊതുസമ്മതം തമിഴ്നാട് സർക്കാർ പിൻവലിച്ചു. തമിഴ്നാട് ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചു. ഇതോടെ തമിഴ്നാട്ടിൽ ഇനി സിബിഐക്ക് കേസെടുക്കാൻ സംസ്ഥാന സർക്കാരിന്റെയോ കോടതിയുടെയോ അനുമതി വേണമെന്നുള്ള നിബന്ധന നിലവിൽവന്നു.
ഈ വ്യവസ്ഥ നിലവിൽ വരുന്ന പത്താമത്തെ സംസ്ഥാനമായി തമിഴ്‌നാട് മാറി. കേരളം, മേഘാലയ, മിസോറാം, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, പഞ്ചാബ്, തെലങ്കാന, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഈ സ്ഥിതി നേരത്തേ ഉള്ളത്. അഴിമതി കേസിൽ തന്റെ വലംകൈയായ സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തിരക്കിട്ട സ്റ്റാലിന്റെ നീക്കം.
എഐഡിഎംകെ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കാലത്ത് ജോലി നൽകാനായി കോഴ വാങ്ങിയ കേസിലാണ് വി. സെന്തിൽ ബാലാജിയെ ഇഡി കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. ഇ.ഡി. ചോദ്യം ചെയ്യുന്നതിനിടെ സെന്തിൽ ബാലാജിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സെന്തിലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
സ്റ്റാലിന്റെ അടുത്ത അനുയായിയാണ് സെന്തിൽ ബാലാജി. മന്ത്രിസഭയിൽ വൈദ്യുതി, എക്‌സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന സെന്തിലിന്റെ അറസ്റ്റ് ഡിഎംകെയ്‌ക്ക് വൻ തിരിച്ചടി നൽകിയിരിക്കുകയാണ്. സെന്തിലിനെ ബിജെപി രാഷ്‌ട്രീയമായി വേട്ടയാടുകയാണെന്നാണ് ഡിഎംകെയുടെ ആരോപണം. എന്നാൽ സ്റ്റാലിൻ തന്നെ പൊതുവേദിയിൽ സെന്തിലിന്റെ അഴിമതിയെക്കുറിച്ച് പറയുന്ന പഴയവീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബിജെപി ആരോപണത്തിന് മറുപടി നൽകിയത്.
Comments