ആംസ്റ്റർഡാം: യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ ക്രൊയേഷ്യയുടെ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലി, സ്‌പെയിനിനെ നേരിടും. രാത്രി പന്ത്രണ്ടേ കാലിനാണ് മത്സരം. ആതിഥേയരായ നെതർലൻഡിനെ അട്ടിമറിച്ച് ക്രൊയേഷ്യ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചത്. ക്രൊയേഷ്യൻ ചരിത്രത്തിലെ രണ്ടാം ഫൈനലാണിത്. ഇത്തവണ എന്തുവില കൊടുത്തും കപ്പുയുർത്തുകയാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും ലക്ഷ്യം.സെമിഫൈനലിൽ 4-2 ആണ് ക്രൊയേഷ്യയുടെ ജയം. എക്‌സ്ട്രാ ടൈമിൽ ബ്രൂണോ പെറ്റ്‌കോവിച്ചും ലൂക്കാ മോഡ്രിച്ചും നേടിയ നിർണായക ഗോളുകളാണ് ക്രൊയേഷ്യയെ വിജയത്തിലേക്ക് എത്തിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോൾ നേടി ഒപ്പത്തിനൊപ്പമായിരുന്നു. ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് നെതലൻഡ്‌സിന്റെ തോൽവി.
കഴിഞ്ഞ തവണ കൈവിട്ട കിരീടം നേടാനാണ് സ്‌പെയിൻ ഇറങ്ങുന്നത്. യൂറോ ചാമ്പ്യന്മാരെങ്കിലും ലോകകപ്പിന് യോഗ്യത നേടാൻ ഇറ്റലിക്കായിരുന്നില്ല. അതിന്റെ ക്ഷീണം കപ്പെടുത്ത് തീർക്കാമെന്ന പ്രതീക്ഷയിലാണ് റോബർട്ട് മാൻചീനിയും സംഘവും. ഗോൾ വലയ്‌ക്ക് മുന്നിൽ വിശ്വസ്തനായ യുവതാരം ഡോണറൂമ. പ്രതിരോധത്തെ നയിക്കുന്നത് നായകനായ ബൊണൂച്ചി. ഒപ്പം ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെ ഫൈനലിലെത്തിച്ച ഫെഡറികോ ഡിമാർകോയും, അലക്‌സാണ്ടർ ബസ്റ്റോണിയും. മദ്ധ്യനിരയുടെ കരുത്ത് പരിചയ സമ്പന്നരായ മാർക്കോ വെറാറ്റിയിലും, ജോർജീഞ്ഞോയിലുമാണ്. കൂട്ടിന് ബരേലയുമുണ്ട്. ഗോളടിക്കാൻ യുവന്റസിന്റെ കിയേസയും ലാസിയോയുടെ ഇമ്മോബിളും.
2010ന് ശേഷം ഒരു കിരീടം നേടാൻ പോലും സാധിച്ചിട്ടില്ലാത്ത സ്‌പെയിൻ യുവനിരയുടെ കരുത്തിലാണ് സെമിയിലെത്തിയത്. ലോകകപ്പിൽ നിരാശപ്പെടുത്തിയെങ്കിലും പ്രതിഭാ ധാരാളിത്ത സംഘമാണ് ലാ റോജകളുടേത്. ആൽവാറോ മൊറോട്ട നയിക്കുന്ന ടീമിന്റെ കരുത്ത് പെഡ്രി, ഗാവി,അൻസു ഫാറ്റി, അസൻസിയോ, ഡാനി ഓൽമോ, റൊഡ്രി എന്നിവരുടെ ചോരത്തിളപ്പിലാണ്. ഒപ്പം പരിചയ സമ്പന്നരായ ജോർഡി ആൽബ, ജീസസ് നവാസ്,ഡാനി കർവഹാൾ എന്നിവരുമുണ്ട്. കഴിഞ്ഞ ഫൈനലിൽ ഫ്രാൻസിനോട് തോറ്റത് മറന്ന് കന്നി കീരിടത്തിലെത്താമെന്നാണ് സ്‌പെയിനിന്റെ പ്രതീക്ഷ.
Comments