പൂനെ: മണിപ്പൂരിൽ തുടരുന്ന സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും അറുതിവരുത്തി സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും കൈകോർക്കണമെന്ന് വനവാസി വനവാസി കല്ല്യാൺ ആശ്രമം. അക്രമങ്ങൾക്ക് പിന്നിലെ കാരണങ്ങൾ ചികയാനുള്ള സമയമല്ലിതെന്നും മറിച്ച് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാനുള്ള സമയമാണെന്നും കല്യാണാശ്രമം ദേശീയ അദ്ധ്യക്ഷൻ രാമചന്ദ്ര ഖരാഡി പറഞ്ഞു.
അകത്തും പുറത്തുമുള്ള വിധ്വംസകശക്തികൾ എരിതീയിൽ എണ്ണയൊഴിക്കുന്ന ഈ കാലത്ത് രാജ്യത്തെ ആദരണീയരായ വ്യക്തികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സമാധാനത്തിനായി മുന്നിട്ടിറങ്ങണമെന്നും മണിപ്പൂർ രാജ്യത്തിന്റെ അതിർത്തി പ്രദേശമാണെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും പ്രശ്നപരിഹാരത്തിനായി കൂടുതൽ സമയം പാഴാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘മണിപ്പൂരിൽ കുക്കി-മെയ്തേയ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം മുഴുവൻ രാജ്യത്തെയും ആശങ്കയിലാക്കുന്ന വിധം തുടരുകയാണ്. ഒന്നര മാസമായി തുടരുന്ന അക്രമം നൂറുകണക്കിനാളുകളുടെ ജീവൻ അപഹരിച്ചു. ആയിരക്കണക്കിന് വീടുകൾ അഗ്നിക്കിരയാക്കി. ജനങ്ങൾ അഭയാർത്ഥികളായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സാഹചര്യമുടലെടുത്തു.
ജീവനും സ്വത്തിനും മാത്രമല്ല നഷ്ടമുണ്ടായത്. 1000 വർഷങ്ങളായി അയൽവാസികളെപ്പോലെ കഴിഞ്ഞിരുന്ന ഇരുവിഭാഗങ്ങളുടെയിടയിൽ പരസ്പരവിശ്വാസം തകർന്നിരിക്കുന്നു. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടാൻ കാരണം ഇതാണ്. തകർന്ന വീടുകൾ വീണ്ടും നിർമ്മിക്കപ്പെടും, എന്നാൽ തകർന്ന വിശ്വാസത്തെ കൂട്ടിയിണക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്’- എന്ന് രാമചന്ദ്ര ഖരാഡി വ്യക്തമാക്കി.
Comments