ഹൈദരാബാദ്: കഴിഞ്ഞ ഏകദിന ലോക കപ്പിൽ നിന്ന് അമ്പാട്ടി റായുഡുവിനെ ഒഴിവാക്കിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. താരത്തെ ഒഴിവാക്കി ത്രീ ഡൈമൻഷൻ പ്ലേയർ എന്ന പേരിൽ വിജയ് ശങ്കറെ ടീമിലെടുത്തു എന്നാൽ ശങ്കർ അപ്പാടെ പരാജയമായിരുന്നു. വിവാദ പുറത്താക്കലിന് പിന്നിലെ കാരണം വെളിപ്പെടുത്തി റായുഡു രംഗത്തെത്തി. അവസാന നിമിഷം പുറത്താവാൻ കാരണം സെലക്ഷൻ കമ്മിറ്റിയിലെ ഒരു അംഗത്തിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണെന്ന് റായുഡു പറഞ്ഞു. 2019ലൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നാലാം നമ്പറിലേക്ക് സ്ഥാനം ഉറപ്പിച്ചിരുന്ന താരമായിരുന്നു റായുഡു. ലോകകപ്പ് ടീം സെലക്ഷന് ഒരു മാസം മുമ്പ് ക്യാപ്റ്റനായിരുന്ന വിരാട് കോലിയും ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ റായുഡുവിന് പകരം വിജയ് ശങ്കറാണ് ടീമിലെത്തിയത്.
ടിവി 9 തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് എം.എസ്.കെ പ്രസാദിനെതിരെയും മുൻ ബിസിസിഐ അദ്ധ്യക്ഷൻ കൂടിയായ ശിവ്ലാൽ യാദവിനെതിരെയും റായുഡു തുറന്നടിച്ചത്. കരിയറിന്റെ തുടക്കത്തിൽ സെലക്ഷൻ കമ്മിറ്റിയിലെ ഒരംഗവുമൊത്ത് കളിച്ചിട്ടുണ്ടെന്നും അന്നേ തുടങ്ങിയ പ്രശ്‌നമാണ് 2019ലെ ഏകദിന ലോകകപ്പിനുള്ള ടീമിൽ നിന്ന് താൻ പുറത്താവാൻ കാരണമെന്നും റായുഡു പറഞ്ഞു.
കരിയറിന്റെ തുടക്കത്തിൽ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിന് കാരണം മുൻ ബിസിസിഐ പ്രസിഡൻറും സെലക്ടറമായിരുന്ന ശിവ്ലാൽ യാദവായിരുന്നു. അദ്ദേഹത്തിന്റെ മകൻ അർജ്ജുൻ യാദവിന്റെ കരിയർ വളർത്താൻ എനിക്ക് അവസരങ്ങൾ നൽകാതെ ഒഴിവാക്കി. ഞാൻ അർജുൻ യാദവിനേക്കാൾ മികച്ച കളിക്കാരനായതായിരുന്നു പ്രശ്‌നം. 2003-04ൽ ഞാൻ ഇന്ത്യ-എയ്‌ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ 2004ൽ സെലക്ഷൻ കമ്മിറ്റി മാറുകയും ശിവലാൽ യാദവുമായി അടുപ്പമുള്ളവർ സെലക്ടർമാരായി എത്തുകയും ചെയ്തതോടെ ഇന്ത്യൻ ടീമിലേക്കുള്ള എന്റെ വഴി അടഞ്ഞു.
ആ സമയത്ത് ഞാൻ ഒരുപാട് വിവേചനം അനുഭവിച്ചു. അതുകൊണ്ടാണ് ഹൈദരാബാദ് വിട്ട് ആന്ധ്രയിലേക്ക് പോയത്. അവിടെയും എനിക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ആ സമയത്ത് ടീം ക്യാപ്റ്റൻ എം.എസ്.കെ പ്രസാദുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും അതാണ് ലോകകപ്പ് ടീമിൽ നിന്ന് പുറത്താവാൻ കാരണമെന്നും റായുഡു പറഞ്ഞു.ലോകകപ്പിന് തയ്യാറെടുക്കാൻ ബിസിസിഐ അധികൃതർ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ് അപ്രതീക്ഷിതമായി ഒഴിവാക്കിയത്. എന്റെ സ്ഥാനത്ത് അജിങ്ക്യ രഹാനെയെപ്പോലെ ഒരു ബാറ്റർക്കായിരുന്നു അവസരം നൽകിയതെങ്കിൽ ഞാൻ ദേഷ്യപ്പെടില്ല. എന്നാൽ എന്റെ സ്ഥാനത്ത് ഓൾ റൗണ്ടറെ അവർ തിരഞ്ഞെടുത്തു. അതുകൊണ്ടുള്ള ദേഷ്യത്തിലാണ് അന്ന് വൈകാരികമായി പ്രതികരിച്ചത്.
ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനം നന്നായി ഫീൽഡ് ചെയ്യാനും കഴിയുന്ന ത്രീ ഡൈമൺഷനൽ പ്ലേയറാണ് വിജയ് ശങ്കറെന്നും അതിനാലാണ് ബാറ്റർ മാത്രമായ റായുഡുവിന് പകരം ശങ്കറെ ടീമിലെടുത്തുത് എന്നുമായിരുന്നു സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന എം എസ് കെ പ്രസാദിന്റെ വിശദീകരണം. ഇതിനെതിരെ റായുഡും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും 33-ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. വിരമിക്കൽ പിൻവലിച്ച് ഐപിഎല്ലിൽ തിരിച്ചെത്തിയെങ്കിലും ഇന്ത്യക്കായി കളിക്കാൻ റായുഡുവിനായിരുന്നില്ല.ഇക്കഴിഞ്ഞ ഐപിഎല്ലിൽ കിരീടം നേടിയ ചെന്നൈ ടീമിലും അംഗമായിരുന്ന റായുഡും ഐപിഎല്ലിൽ നിന്നും വിരമിച്ചിരുന്നു.
Comments