തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരായ കേസിൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി യുവമോർച്ച. വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകയെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് യുവമോർച്ചയുടെ പരാതിയിൽ പറയുന്നു. മാദ്ധ്യമ പ്രവർത്തക എന്ന നിലയിൽ അഖില നന്ദകുമാർ തന്റെ ജോലിയാണ് നിർവഹിച്ചതെന്നും സംഭവത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷ അഞ്ജു ജോസ്റ്റി പരാതി നൽകിയത്.
മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കെ. വിദ്യ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവവും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചതിൽ കെഎസ്‌യു ഉയർത്തിയ ആരോപണവും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടറായ അഖില നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തത്. ആർഷോയുടെ പരാതിയിന്മേലായിരുന്നു നടപടി. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കെ. വിദ്യയെ ഇതുവരെയും കണ്ടെത്താൻ കഴിയാത്ത പോലീസ് വാർത്ത റിപ്പോർട്ട് ചെയ്തുവെന്ന കുറ്റത്തിന് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ നടപടിയെടുത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
Comments