കൊൽക്കത്ത: ബംഗാളിൽ ത്രിണമൂൽ നേതാവിനെ തല്ലിക്കൊന്നു. മാൽഡ ജില്ലയിലാണ് സംഭവം. തൃണമൂൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രധാൻ മുസ്തഫാ ഷെയ്ഖാണ് കൊല്ലപ്പെട്ടത്. പാർട്ടി ഓഫീസിൽ നിന്നും വീട്ടിലേയ്‌ക്ക് മടങ്ങും വഴി ഒരു കൂട്ടം ആൾക്കാർ ചേർന്ന് മുസ്തഫയെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണെന്നാണ് തൃണമൂലിന്റെ ആരോപണം. കൊടി തോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപാർട്ടി പ്രവർത്തകരും തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇതാണ് ശേഷം സംഘർഷത്തിലേയ്‌ക്ക് തിരിഞ്ഞതും നേതാവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്.
മന്ത്രിയും മാൽഡയിൽ നിന്നുള്ള തൃണമൂൽ എംഎൽഎയുമായ സബീന യാസ്മിൻ വിഷയത്തിൽ കോൺഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകർ വളരെ ആസുത്രിതമായാണ് മുസ്തഫ ഷെയ്ഖിനെ കൊലപ്പെടുത്തിയതെന്ന് അവർ ആരോപിച്ചു. അഴിമതി ആരോപണം ഉയർന്നതിന്റെ പേരിൽ തൃണമൂൽ പുറത്താക്കിയ ഒരു വിഭാഗം കഴിഞ്ഞ ആഴ്ച കോൺഗ്രസിൽ ചേർന്നിരുന്നു. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നും അവർ ആരോപിച്ചു.
മുസ്ലീം ഭൂരിപക്ഷ ജില്ലയാണ് മാൽഡ. ഇവിടെ തൃണമൂലിന് നിർണായക സ്വാധീനമാണുള്ളത്. കോൺഗ്രസിന്റെ പഴയ തട്ടകം കൂടിയായിരുന്നു ഇവിടം. തൃണമൂൽ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ സംഘർഷാവസ്ഥ മൂർഛിച്ചതായാണ് ലഭിക്കുന്ന വിവരം. തങ്ങളുടെ പ്രവർത്തകരെ ഭരണകൂടം വേട്ടയാടുന്നു എന്നുകാണിച്ച് ബംഗാൾ പിസിസി അദ്ധ്യക്ഷൻ ഗവർണർക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
Comments