വംശീയതയ്‌ക്കെതിരായ പോരാട്ടത്തിന് തുടക്കമിട്ട് ചരിത്രത്തിലാദ്യമായി കറുപ്പ് ജേഴ്‌സണിഞ്ഞ് മത്സരത്തിനിറങ്ങി ബ്രസീൽ. ഗിനിയ്‌ക്കെതിരായ സൗഹൃദ പോരാട്ടത്തിലായിരുന്നു ബ്രസീൽ കറുപ്പ് ജേഴ്‌സിയണിഞ്ഞ് കളിക്കാനിറങ്ങിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സലോണയിൽ നടന്ന കളിയിൽ ബ്രസീൽ ദുർബലരായ ഗിനിയയെ തകർത്തത്. ബ്രസീലിന് വേണ്ടി അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ ന്യൂകാസിൽ മിഡ്ഫീൽഡർ ജോയിലിന്റൺ ഗോളടിച്ചു. 27ാം മിനിറ്റിൽ താരം നേടിയ ഗോളിലാണ് ടീം ലീഡ് നേടിയത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്രസീൽ ടീം കറുത്ത ജഴ്‌സി ധരിച്ചാണ് കളിച്ചത്. വംശീയതക്കെതിരായ ക്യാമ്പെയിന്റെ ഭാഗമായിട്ടാണ് കറുത്ത ജഴ്‌സി ധരിച്ച് ഇറങ്ങിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് ടീം കറുപ്പണിഞ്ഞ് ഇറങ്ങിയത്. ‘കളിക്കളത്തിൽ വംശീയതയില്ല’ എന്ന ബാനർ പിടിച്ച് ബ്രസീലും ഗിനിയയും അതിന് പിന്നിൽ അണിനിരന്ന് കൊണ്ടാണ് ബാഴ്‌സലെണയിലെ സ്റ്റേഡിയത്തിൽ മത്സരം തുടങ്ങിയത്.
30ാം മിനിറ്റിൽ റോഡിഗ്രോ നേടിയ ഗോളിലൂടെ ബ്രസീൽ ലീഡ് വർദ്ധിപ്പിച്ചു. എന്നാൽ 36ാം മിനിറ്റിൽ സെറോവ് ഗുറാസിയിലൂടെ ബ്രസീലിനെ ഞെട്ടിച്ച് കൊണ്ട് ഗിനിയ ഒരു ഗോൾ മടക്കി. ആദ്യപകുതി അവസാനിക്കുമ്പോൾ മത്സരത്തിൽ കാനറികൾ 2-1ന് മുന്നിലായിരുന്നു. രണ്ടാം പകുതി തുടങ്ങി 2 മിനിറ്റിനുള്ളിൽ ബ്രസീൽ വീണ്ടും ലീഡ് ഉയർത്തി. ഇത്തവണ 47ാം മിനിറ്റിൽ എഡർ മിലിറ്റാവോയാണ് ബ്രസീലിന്റെ ലീഡ് ഉയർത്തിയത്. പെനാൽറ്റിയിലൂടെ വിനീഷ്യസ് ജൂനിയർ ഗോൾപട്ടിക പൂർത്തിയാക്കി.















