ഡൽഹി; ഇന്ത്യയുടെ അഭിമാനതാരവും മലയാളിയുമായ എം ശ്രീശങ്കറിന് ലോക ചാമ്പ്യൻഷിപ്പ് യോഗ്യത. ഇന്ന് നടന്ന ദേശീയ അന്തർസംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ തന്റെ ആദ്യ ശ്രമത്തിൽ തന്നെ 8.41 മീറ്റർ ചാടിയാണ് ശ്രീശങ്കർ ലോക ചാമ്പ്യൻഷിപ്പിലേക്ക് ടിക്കറ്റെടുത്ത്. ഈ മാസം ആദ്യം നടന്ന പാരീസ് ഡയമണ്ട് ലീഗിൽ 8.09 മീറ്റർ ചാടി മൂന്നാമതെത്തിയ ശ്രീശങ്കർ നടപ്പ് സീസണിൽ മികച്ച ഫോമിലാണ്. ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡയ്‌ക്കും ജാവലിംഗ് താരം നീരജ് ചോപ്രയ്‌ക്കും ശേഷം ഡയമണ്ട് ലീഗിൽ മെഡൽ നേടുന്ന താരമാണ് ശ്രീശങ്കർ.
12 താരങ്ങൾ തിങ്കളാഴ്ചത്തെ ഫൈനലിലേക്ക് മുന്നേറിയപ്പോൾ 7.83 മീറ്റർ ചാടി ആൽഡ്രിൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, 7.71 മീറ്റർ ചാടി മുഹമ്മദ് അനീസ് യഹിയ മൂന്നാം സ്ഥാനത്തെത്തി. മീറ്റിൽ ഏഷ്യൻ ഗെയിംസ് യോഗ്യതാ മാർക്ക് 7.95 മീറ്ററാണ്. ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് 8.25 മീറ്ററുമാണ്.അതേസമയം, നേരത്തെ തേജസ്വിൻ ശങ്കർ (ഡെക്കാത്ലൺ), സ്വപ്ന ബർമാൻ (ഹെപ്റ്റാത്തലൺ), ജ്യോതി യർരാജി (100 മീറ്റർ സ്പ്രിന്റ്, 100 മീറ്റർ ഹർഡിൽസ്) എന്നിവർ ശനിയാഴ്ച ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയിരുന്നു.
‘വിൻഡ് റീഡിംഗ് മികച്ചതായിരുന്നു, അത് 1.5 മീ/സെക്കൻഡ് ആയിരുന്നു. ദേശീയ റെക്കോഡിന് വളരെ അടുത്തെത്തി, പക്ഷേ ഈ കുതിപ്പ് നടത്തിയതിൽ സന്തോഷമുണ്ട്’ കേരളത്തെ പ്രതിനിധീകരിച്ച് മീറ്റിൽ പങ്കെടുത്ത ശേഷം ശ്രീശങ്കർ പറഞ്ഞു. ഹംഗറി ബുഡാപെസ്റ്റിൽ ഓഗസ്റ്റിലാണ് ലോകചമ്പ്യൻഷിപ്പ്.
Comments