പ്രേക്ഷകർ ഏറെ ആസ്വദിച്ച ചിത്രമായ അയ്യപ്പനും കോശിയും പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായൻ സച്ചി ഓർമയായിട്ട് ഇന്ന് മൂന്നാണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സിനിമാലോകത്തിന്റെയും ജീവിതത്തന്റെയും മറ്റൊരു തലം പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ച സംവിധാനാണ് സച്ചി. രോഗം മൂർച്ഛിച്ചപ്പോഴും ‘അയ്യപ്പനും കോശിയും’ചിത്രത്തിന്റെ ലേക്കേഷനിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
13 വർഷം നീണ്ടുനിന്ന സിനിമ ജീവിതത്തിൽ സച്ചി-സേതു കൂട്ടുക്കെട്ടിൽ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായും, സംവിധായകനായും മലയാളസിനിമയിൽ ഇടം കണ്ടെത്തിയ വ്യക്തിയാണ് സച്ചി. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം. 2007-ൽ പുറത്തിറങ്ങിയ ‘ചോക്ലേറ്റി’ലൂടെയാണ് സച്ചി-സേതു തിരക്കഥാ കൂട്ടുകെട്ട് പിറന്നത്. ഇരുവരുടെയും ആദ്യ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി. ‘റോബിൻ ഹുഡ്’, ‘മേക്കപ് മാൻ’, ‘സീനിയേഴ്‌സ്’, തുടങ്ങി ഒരുപിടി ചിത്രങ്ങൾ സച്ചി -സേതു കൂട്ടുകെട്ടിൽ നിന്നുണ്ടായതാണ്. 2012-ൽ പുറത്തിറങ്ങിയ ‘റൺ ബേബി റൺ’ എന്ന മോഹൻലാൽ ചിത്രമാണ് സച്ചിയുടെ ആദ്യത്തെ സ്വാതന്ത്ര തിരക്കഥ. 2015-ൽ ‘അനാർക്കലി’ എന്ന പ്രണയ ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് സച്ചി എത്തുന്നത്. പിന്നീട് ഒരു ഇടവേളയ്‌ക്ക് ശേഷം അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനം ഊട്ടി ഉറപ്പിക്കുകയായിരുന്നു.
പ്രേക്ഷകരെ ഒരുപോലെ ആകാംഷയിലാക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. 68-മത് ദേശീയ അവാർഡിൽ നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം വാരി കൂട്ടിയത്. മികച്ച സംവിധായകനുള്ള ദേശീയ അവാർഡും സിനിമ സച്ചിയ്‌ക്ക് നേടിക്കൊടുത്തു. എല്ലാ അർത്ഥത്തിലും സച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് ‘അയ്യപ്പനും കോശിയും. ചിത്രത്തിന്റെ സാങ്കേതിക മികവിൽ തുടങ്ങി വിനോദത്തിലും രാഷ്‌ട്രീയത്തിലുമൊക്കെ സച്ചി മലയാള സിനിമയിലെ തന്റെ സ്ഥാനം കുറച്ചുകൂടി ഉയരത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ യാതൊരു പ്രശസ്തിയും അനുഭവിക്കാതെയായിരുന്നു സച്ചിയുടെ അകാലവിയോഗം.
വ്യത്യസ്തമായ രണ്ടുപേരുടെ കഥ അതിലും വ്യത്യസ്തമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതും അതിന് റിപ്പീറ്റ് ഓഡിയൻസ് ഉണ്ടായതുമാണ് സച്ചി നേടിയെടുത്ത വിജയം. സച്ചിയുടെ തിരക്കഥയിൽ ഇനിയും ജീവനുള്ള ഒരുപാട് കഥകൾ പ്രേക്ഷകർ കാത്തിരിക്കുമ്പോഴായിരുന്നു സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ നമ്മെ വിട്ടു പോയത്.
Comments