കോട്ടയം: പനിബാധിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം. കോട്ടയം മെഡിക്കൽ കോളേജിൽ ജോഷ് എബി എന്ന കുഞ്ഞ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മെഡിക്കൽ കോളേജിലെ കുട്ടികളുടെ വിഭാഗത്തിനെതിരെയാണ് പരാതി. കുഞ്ഞിന് ഡോസ് കൂടിയ മരുന്നാണ് നൽകിയത്. കൂടാതെ മരുന്ന് നൽകിയ ശേഷം കൃത്യമായി നിരീക്ഷിക്കാതിരുന്നതുമാണ് ഹൃദയാഘാതത്തിന് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു.
മെയ് പതിനൊന്നിനായിരുന്നു സംഭവം. കോട്ടയം പത്താഴക്കുഴി സ്വദേശി എബിയുടെയും ജോൺസിയുടെ മകൻ ജോഷിനെ പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോസ്റ്റ് കോവിഡ് മിസ്കോ കാവസാക്കി രോഗമാകാം കുട്ടിയ്ക്ക് എന്നായിരുന്നു നിഗമനം. ഈ രോഗത്തിന്റെ ചികിത്സയായിരുന്നു കുട്ടിയ്ക്ക് നൽകിയിരുന്നതും. തുടർന്ന് രോഗത്തിൽ മാറ്റമില്ലാതെ വന്നപ്പോൾ മെയ് 29ന് കുട്ടിയ്ക്ക് ഇൻഫ്ളിക്സിമാബ് എന്ന തീവ്രത കൂടിയ ഇൻജക്ഷൻ നൽകുകയായിരുന്നു. ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിഞ്ഞു തന്നെയാണ് കുട്ടിയ്ക്ക് ഈ മരുന്ന് നൽകിയത്. എന്നാൽ നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു.
കുഞ്ഞ് അസാധാരണമായി ശ്വാസമെടുക്കുന്നത് കണ്ട് മുറിയിലുണ്ടായിരുന്ന കുഞ്ഞിന്റെ അമ്മയുടെ മാതാപിതാക്കൾ ബഹളം വച്ചപ്പോളാണ് കുഞ്ഞിന്റെ ആരോഗ്യനില മോശമായ വിവരം അറിയിച്ചതെന്ന് കുടുംബം പറയുന്നു. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കുളള മരുന്നുകൾ നഴ്സുമാർ നൽകാറില്ലെന്നും കൂട്ടിരിപ്പുകാരെ കൊണ്ടാണ് മരുന്നുകൾ നൽകിയിരുന്നതെന്നുമുളള ആരോപണവും പരാതിയിൽ കുടുംബം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കുട്ടിക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നെന്നും ആശുപത്രിയിൽ ഒരു വിധത്തിലുളള ചികിത്സാപിഴവും ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറയുന്നു.
Comments