ബോസ്റ്റൺ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിന് വിനോദ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ കാണാനില്ല. അഞ്ച് പേരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ന്യൂഫൗണ്ട്‌ലാൻഡ് തീരത്ത് തിരച്ചിൽ തുടരുകയാണെന്ന് ബോസ്റ്റൺ കോസ്റ്റ്ഗാർഡ് അറിയിച്ചു. ടൈറ്റാനികിന്റെ അവശ്ഷ്ടങ്ങൾ പര്യവേഷണം ചെയ്യുന്നതിനുള്ള ടൂറിസം പര്യവേഷണത്തിലെ ഒരു അന്തർവാഹഹിനിയാണ് കാനഡയുടെ തീരത്ത് കാണാതായിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
96 മണിക്കൂർ മാത്രമെ അന്തർവാഹിനിയിൽ പ്രാണവായു നിലനിൽക്കുകയുള്ളു. കഴിയുന്നതും വേഗത്തിൽ മുങ്ങിക്കപ്പൽ കണ്ടെത്തുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്ന് തിരച്ചിലിന് നേതൃത്വം നൽകുന്ന കമാൻഡർ റിയർ അഡ്മിറൽ ജോൺ മൗഗർ അറിയിച്ചു. തങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 3,800 മീറ്റർ അതായത് 12,500 അടി താഴ്ചയിലാണ് ടൈറ്റാനിക് കപ്പലുള്ളത്. ഈ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി വിനോദ സഞ്ചാരികളുമായി മുങ്ങിക്കപ്പൽ യാത്രകൾ നടത്താറുണ്ട്. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ പുറപ്പെട്ട അന്തർവാഹിനിയാണ് കാണാതായിരിക്കുന്നത്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്‌കാര്യ കമ്പനി ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായിരിക്കുന്നത്.
1912 ഏപ്രിൽ 15-നായിരുന്നു ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലേക്കുള്ള കന്നിയാത്രയ്‌ക്കിടെ മഞ്ഞുമലയിൽ ഇടിച്ച് ആർഎംഎസ് ടൈറ്റാനിക് മുങ്ങിയത്. അന്ന് കപ്പലിൽ ഉണ്ടായിരുന്ന 2,224 പേരിൽ 1500-ൽ അധികം ആളുകൾക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് 1985-ലാണ് കപ്പലിന്റെ അവശിഷ്ടം സമുദ്രത്തിൽ കണ്ടെത്തിയത്.
Comments