വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. എംഎസ്എം കോളേജ് വിദ്യാർത്ഥിയായ നിഖിൽ മഞ്ഞുമലയുടെ മുകൾത്തട്ട് മാത്രമാണെന്ന് ശ്യാംരാജ്. നിഖിൽ പാസായിട്ടില്ലെന്ന് അറിഞ്ഞിട്ടും അഡ്മിഷൻ നൽകിയ വകുപ്പ് മേധാവിയും പ്രിൻസിപ്പാളും ഇതിൽ കുറ്റക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നിഖിലിനെ പുറത്താക്കി മുഖം രക്ഷിക്കുകയാണ് എസ്എഫ്‌ഐ. നിഖിലിന്റെ സർട്ടിഫിക്കറ്റികൾ ഒറിജിനാലാണെന്നും അതിൽ എസ്എഫ്‌ഐയ്‌ക്ക് ബോധ്യമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞത്. എന്നാൽ കലിംഗ സർവകലാശാല അറിയിച്ചത് പ്രകാരം നിഖിൽ എന്ന പേരിൽ ഒരു വിദ്യാർത്ഥി അവിടെ പഠിച്ചിട്ടില്ലെന്നാണ്. നിഖിലിനെ സംരക്ഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് എസ്എഫ്‌ഐ നിഖിലിനെ പുറത്താക്കിയത്. കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മേൽ അറിയിച്ച പ്രകാരം നിഖിൽ ഒരേ സമയമാണ് രണ്ട് സർവകലാശാലകളിലും പഠിച്ചത്. റെഗുലർ വിദ്യാർത്ഥിയായി രണ്ടിടത്തും പഠിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം അറിയിച്ചു. ഇതോടെയാണ് എസ്എഫ്‌ഐ നിഖിലിനെ കൈവിട്ടത്.
കെ. വിദ്യയുടെ വിഷയത്തിലും വിദ്യയുടെ അഡ്മിഷന് കാലടി സർവകലാശാല അധികൃതർ കൂട്ടുനിന്നു എന്നും വൈസ് ചാൻസലർ അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നും സർക്കാർ തലത്തിൽ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ വിദ്യ എവിടെയാണെന്ന് ഇതുവരെയും പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെയിൽ വിദ്യ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചു. കേരള സർവകലാശാല വൈസ് ചാൻസലർ ഇന്ന് ഗവർണറെ സന്ദർശിച്ചു. വ്യാജരേഖ സംബന്ധിച്ചുള്ള വിഷയങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കുമെന്നാണ് കരുതുന്നത്.
Comments