ബെംഗളൂരു; സാഫ് കപ്പ് ഫുട്ബോളിന് ഇന്ന് ബെംഗളൂവിൽ തുടക്കമാകുമ്പോൾ ഇന്ത്യയുടെ എതിരാളികൾ ചിരവൈരികളായ പാകിസ്താനാണ്. ഇന്റർകോണ്ടിനന്റൽ കപ്പ് വിജയത്തിന്റെ പകിട്ടോടെയാണ് ഇന്ത്യ ടൂർണമെന്റിന് ഇറങ്ങുന്നതെങ്കിലും ഇത്തവണ അത്ര അനായാസമാകില്ല കാര്യങ്ങളെന്നാണ് വിലയിരുത്തൽ. ഉദ്ഘാടന മത്സരത്തിൽ പകൽ 3.30ന് കുവൈത്ത് നേപ്പാളിനെ നേരിടും. ആകെ എട്ട് ടീമുകളാണ് രണ്ട് ഗ്രൂപ്പുകളായി മത്സരിക്കുക. ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും. ജൂലൈ നാലിനാണ് ഫൈനൽ. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരങ്ങളെല്ലാം.
ഇന്ത്യയെ സംബന്ധിച്ച് പാകിസ്താൻ വെല്ലുവിളിയല്ലെങ്കിലും എല്ലാ മത്സരങ്ങളും കടുത്തതാണെന്ന് കോച്ച് ഇഗോർ സ്റ്റിമാക് പറഞ്ഞു. ഗ്രൂപ്പിലുള്ളവരെല്ലാം മികച്ച ടീമുകളാണെന്നും കടുത്ത പോരാട്ടങ്ങൾ തന്നെ പ്രതീക്ഷിക്കാമെന്നും കോച്ച് പറഞ്ഞു.ഭുവനേശ്വറിലെ ഫൈനലിൽ ഇന്ത്യ തോൽപിച്ച ലബനനും കുവൈത്തും അതിഥി ടീമുകളായി ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, കുവൈത്ത്, നേപ്പാൾ, പാകിസ്താൻ എന്നിവരാണ് എ ഗ്രൂപ്പിലുള്ളത്. ബി ഗ്രൂപ്പിൽ ലബനൻ, മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലദേശ് എന്നിവർ. ജൂലൈ നാലിനാണ് ഫൈനൽ.
വീസ വൈകിയതുമൂലം ഏറെ താമസിച്ചാണ് പാക് ടീം ബെംഗളൂരുവിലെത്തിയത്. രാത്രി ഏഴരയ്‌ക്കാണ് മത്സരം. ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ഷോക്കേസിൽ അധികമുള്ള ട്രോഫിയാണ് സാഫ് കപ്പ്. ഇതുവരെ നടന്ന 13 സാഫ് ചാമ്പ്യൻഷിപ്പുകളിൽ എട്ടിലും ചാമ്പ്യൻമാരായത് ഇന്ത്യയാണ്. 2021ൽ ഒടുവിൽ ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ ജയിച്ചതും ഇന്ത്യ തന്നെ. ഫിഫയുടെ സസ്പെൻഷനിലായതിനാൽ ശ്രീലങ്ക ടൂർണമെന്റിനില്ല. അഫ്ഗാനിസ്ഥാൻ സാഫിൽനിന്ന് പിന്മാറി സെൻട്രൽ ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ ഭാഗമായി.
Comments