വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഏകാധിപതി ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയിലെ ഉന്നത നയതന്ത്രജ്ഞനായ ആന്റണി ബ്ലിങ്കൻ ചൈന സന്ദർശിച്ച് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ജോ ബൈഡന്റെ വിമർശനം. കാലിഫോർണിയയിൽ നടന്ന ധനസമാഹരണ പരിപാടിക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ ‘ഏകാധിപതി’യെന്ന് യുഎസ് പ്രസിഡന്‍റ് വിശേഷിപ്പിച്ചത്.
ചൈനയുടെ ചാര ബലൂൺ അമേരിക്കൻ ആകാശത്തു കൂടി പറന്ന പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ജോ ബൈഡന്റെ വിമർശനം. യുഎസ് സൈനിക വിമാനത്തിന്‍റെ സഹായത്തോടെ ചൈനയുടെ ബലൂണ്‍ വെടിവെച്ചിട്ടിരുന്നു. സംഭവം വിവാദമായതോടെ, കാലാവസ്ഥ നിരീക്ഷണത്തിനാണ് ബലൂൺ പറത്തിയതെന്നായിരുന്നു ചൈനയുടെ ന്യായീകരണം. ‘ചാര ബലൂൺ വെടിവെച്ചിട്ടതാണ് ഷി ജിൻപിംഗിനെ അസ്വസ്ഥനാക്കിയത്. ബലൂൺ എവിടെയായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയില്ല എന്നായിരുന്നു വാദം. ഒരു ഏകാധിപതിയെ സംബന്ധിച്ചിടത്തോളം ഇത് നാണക്കേടാണ്’ എന്ന് ജോ ബൈഡൻ പറഞ്ഞു.
അതേസമയം, ബൈഡന്‍റെ പരാമര്‍ശം അങ്ങേയറ്റം അസംബന്ധവും നിരുത്തരവാദപരവുമാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അഭിപ്രായപ്പെട്ടു. നയതന്ത്ര മര്യാദകൾ ലംഘിക്കുന്ന തുറന്ന രാഷ്‌ട്രീയ പ്രകോപനമാണ് ബൈഡന്‍റെ പരാമർശമെന്നാണ് മാവോ നിംഗിന്റെ വാദം. ആന്‍റണി ബ്ലിങ്കന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ഷി പറഞ്ഞതിന് പിന്നാലെയായിരുന്നു ജോ ബൈഡന്‍റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.
Comments