9-ാമത് അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹമാനിയായ സിയാച്ചിൻ ഹിമാനിയിൽ ഇന്ത്യൻ സൈനികർ യോഗ അവതരിപ്പിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് സിയാച്ചിനിലേത്. -40 ഡിഗ്രി സെൽഷ്യസിന് താഴെയാണ് സിയാച്ചിനിലെ താപനില. ഈ പ്രതികൂല സാഹചര്യത്തിലാണ് സൈന്യം യോഗ നടത്തിയതെന്നത് സൈന്യത്തിന്റെ പ്രതിരോധശേഷിയുടെ പ്രകടനമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ
വർഷവും ഇത്തരത്തിൽ സിയാച്ചിനിലെ സൈനികർ യോഗ സംഘടിപ്പിച്ചിരുന്നു.
ഹിമാലയത്തിലെ കിഴക്കൻ കാരക്കോറം പർവതനിരകളിലെ ഹിമാനിയാണ് സിയാച്ചിൻ ഗ്ലേസിയർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിയന്ത്രണരേഖ അവസാനിക്കുന്ന പോയിന്റ് കൂടിയാണ് ഇവിടം. 76 കി.മീ നീളമുള്ള ഇത് കാരക്കോറത്തിലെ ഏറ്റവും നീളമേറിയതും ലോകത്തിലെ രണ്ടാമത്തെ നീളമേറിയതുമായ ഹിമാനിയാണ്.
ഇത്തവണ വിവിധ സൈനീക വിഭാഗങ്ങൾ യോഗ സംഘടിപ്പിച്ചു. സേനാംഗങ്ങൾ രാജ്യത്തിന്റെ കര, സമുദ്ര അതിർത്തികളിൽ ഭാരത്മാല ഒരുക്കി. സിയാച്ചിൻ ഗ്ലേസിയർ മുതൽ പാംഗോങ് ത്സോ, അരുണാചൽ, രാജസ്ഥാൻ മരുഭൂമി, കൊച്ചി വരെ സൈന്യം രാജ്യത്തിന്റെ എല്ലാ അതിർത്തി പ്രദേശങ്ങളിലും യോഗാഭ്യസങ്ങൾ നടത്തി. കൊച്ചിയിൽ നടന്ന യോഗാചരണത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും നാവികസേനാ മേധാവിയും പങ്കെടുത്തു. ഐഎൻഎസ് വിക്രാന്തിലാണ് യോഗാചരണം നടന്നത്. 180 രാജ്യങ്ങളിലും യോഗാഘോഷങ്ങൾ നടക്കും. യുഎൻ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നേതൃത്വം നൽകുന്നത്.
Comments