ബെംഗളൂരു: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പാകിസ്താനെ വിറപ്പിച്ച് ഇന്ത്യ. മത്സരത്തിൽ 4-0 ന് ഇന്ത്യ വിജയിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ സുനില്‍ ഛേത്രി ഹാട്രിക് സ്വന്തമാക്കി. കളിയുടെ ആദ്യ പാതി പിന്നിട്ടപ്പോൾ തന്നെ 2 ഗോളുകൾക്ക് ഇന്ത്യ മുന്നിലായിരുന്നു. പാകിസ്താന്റെ വല കുലുക്കികൊണ്ട് ആദ്യ പകുതിയിലെ രണ്ട് ഗോളുകളും നേടിയത് സുനില്‍ ഛേത്രിയാണ്.
കളിയുടെ 10-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 16-ാം മിനിറ്റില്‍ രണ്ടാം ഗോളും ഇന്ത്യൻ ടീം സ്വന്തമാക്കി. പെനാല്‍റ്റി കിക്കിലൂടെയായിരുന്നു രണ്ടാം ഗോൾ സുനില്‍ ഛേത്രി നേടിയത്. 73-ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഹാട്രിക്. 81-ാം മിനിറ്റിൽ ഉദാന്ത സിംഗ് ആണ് ഇന്ത്യയ്‌ക്ക് നാലാം ഗോൾ നേടി കൊടുത്തത്. സാഫ് ചാംപ്യന്‍ഷിപ്പ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്.
നേപ്പാള്‍, കുവൈറ്റ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് വിജയത്തിന്റെ തിളക്കത്തിലാണ് സുനില്‍ ഛേത്രിയും ടീമും സാഫ് കപ്പിനായി കളത്തിലിറങ്ങിയിരിക്കുന്നത്. ഗ്രൂപ്പില്‍ ആദ്യം നടന്ന മത്സരത്തില്‍ കുവൈറ്റ് ഒന്നിനെതിരെ മൂന്ന് ഗോളിന് നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു.
Comments