നന്ദിനി അത്ര നല്ല പാലൊന്നുമല്ലെന്ന് മൃഗസംരക്ഷവകുപ്പ് മന്ത്രി ചിഞ്ചു റാണിയുടെ അഭിപ്രായം തള്ളി മലയാളികൾ. മിൽമയ്‌ക്ക് കനത്തതിരിച്ചടി നൽകികൊണ്ട് നന്ദിനി പാലിന്റെ വിൽപ്പന കുതക്കുന്നു. കേരള വിപണിയിലെത്തിയ നന്ദിനിപ്പാലിന് വ്യാപാരികളിൽ നിന്നും ഉപയോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
നന്ദിനിയുടെ ഔട്ട്ലെറ്റുകൾ കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ കേരളത്തിൽ തുറന്നതോടെയാണ് മിൽമ കിതയ്‌ക്കാൻ തുടങ്ങിയത്.
ആറു മാസത്തിനുള്ളിൽ സംസ്ഥാനത്താകെ 25 ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് നന്ദിനി വ്യക്തമാക്കിയിയിട്ടുണ്ട്. രണ്ടു വർഷത്തിനകം സംസ്ഥാനത്തെ ഓരോ താലൂക്കിലും ഔട്ട്‌ലെറ്റുകൾ തുടങ്ങാനും പദ്ധതിയുണ്ട്.
ഇപ്പോൾ കടയിലെത്തുന്നവർ നന്ദിനി പാൽ ചോദിച്ചു വാങ്ങുന്നതായി പാലരിവട്ടത്തെ ഒരു വ്യാപാരി പറഞ്ഞു. അര ലിറ്റർ പാലിന്റെ പാക്കറ്റിനേക്കാൾ ഒരു ലിറ്ററിന്റെ ടെട്രാ പാക്കാണ് നന്ദിനി കൂടുതലും കടകളിലെത്തുന്നത്. ഈയടുത്തായി നന്ദിനി പാലിന് ആവശ്യക്കാർ കൂടുന്നുണ്ട്. നല്ല പാലെന്ന് അഭിപ്രായമാണ് ഉപയോക്താക്കൾക്കുള്ളത് വ്യാപാരി കൂട്ടിച്ചേർത്തു. ഒരു ലിറ്റർ പാലിന് മിൽമയേക്കാൾ നന്ദിനിക്ക് ഏഴ് രൂപ കുറവാണ്.
എറണാകുളത്ത് എളമക്കരയിലും കാക്കനാടും, മലപ്പുറത്തെ മഞ്ചേരി, തിരൂർ പത്തനംതിട്ടയിലെ പന്തളം, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലും നന്ദിനി ഔട്ട്ലെറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ കോഴിക്കോട്, തലശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ ഉൾപ്പടെ സംസ്ഥാനത്താകെ 25 ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് നന്ദിനിയുടെ പദ്ധതി. നന്ദിനിയെ പ്രതിരോധിക്കാൻ കർണാടകയിൽ പോയി പാൽ സംഭരണം നടത്തുന്നത് പോലും മിൽമയും ആലോചിക്കുന്നെന്നാണ് സൂചന.
Comments