ന്യൂഡൽഹി: ബഹിരാകാശ, പ്രതിരോധ രംഗങ്ങളിൽ സഹകരണ ധാരണകൾ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. അമേരിക്കയുടെ ചാന്ദ്രദൗത്യത്തിന് ഇന്ത്യ പിന്തുണ നൽകും. പ്രതിരോധ കരാറുകളുടെ ഭാഗമായി ഇലക്ട്രിക് ജെറ്റ് സാങ്കേതികവിദ്യ ഇന്ത്യയ്‌ക്ക് കൈമാറാനും ധാരണയായി. സായുധ ഡ്രോണുകളുടെ സാങ്കേതികവിദ്യയും ഇന്ത്യയ്‌ക്ക് കൈമാറും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശന വേളയിലാണ് നിർണായക തീരുമാനങ്ങൾ.
പ്രതിരോധ, ബഹിരാകാശാ രംഗങ്ങളിൽ നിർണ്ണായക സഹകരണ തീരുമാനങ്ങളാണ് മോദി – ബൈഡൻ ചർച്ചകളിൽ യഥാർത്ഥ്യമായത്. അമേരിക്കയുടെ ചാന്ദ്ര പര്യവേഷണ ദൗത്യവുമായി ഇന്ത്യ സഹകരിക്കുമെന്നറിയിച്ചതിന് പുറമെ പ്രതിരോധ മേഖലയിൽ തന്ത്രപ്രധാനമായ പല കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ജനറൽ ഇലക്ട്രിക്കൽസും ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്കൽസുമായി സഹകരിക്കാൻ ധാരണയായി. GE 414 ജെറ്റ് എഞ്ചിൻ ഘടകങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള കരാറുകൾക്കും ഇരുകക്ഷികളും ഒപ്പുവെച്ചു.
ഇന്ത്യയും അമേരിക്കയും ഇരുരാജ്യങ്ങളിലും പുതിയ കോൺസുലേറ്റുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ബെംഗളൂരുവിൽ ആയിരിക്കും അമേരിക്ക പുതിയ കോൺസുലേറ്റ് സ്ഥാപിക്കുക. അമേരിക്കയിൽ വിദ്യാഭ്യാസവും ജോലിയും നേടാൻ ശ്രമിക്കുന്ന ഇന്ത്യക്കാർക്ക് കോൺസുലേറ്റ് ഉപകാരപ്രദമാകും. വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന എച്ച് വൺ ബി വിസ വ്യവസ്ഥകളിലും അമേരിക്ക ഇളവ് വരുത്തി.
കൊറോണ മഹാമാരി മൂലമുണ്ടായ അടച്ചിടലിനെ തുടർന്ന് യാത്ര മുടങ്ങിയ ഇന്ത്യക്കാർക്ക് വിസ പുതുക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. അമേരിക്കൻ ഇന്ത്യക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും എച്ച് വൺ ബി വിസയിലാണ് അമേരിക്കയിൽ കഴിയുന്നത്. വിസ നിയമങ്ങളിലെ പുതിയ ഇളവുകൾ ഇക്കൂട്ടർക്ക് വലിയ ആശ്വാസമാകും.















