പാരീസ്: ലോകം ഒരിക്കൽ കൂടി ഇന്റർനാഷണൽ ഒളിമ്പിക് ദിനം ആഘോഷമാക്കാൻ ഒരുങ്ങുമ്പോൾ ഫ്രഞ്ച് തലസ്ഥാനമായ പാരീസ് വേദിയാകുന്ന 33-ാമത് ഒളിമ്പിക്‌സിലേക്ക് ഇനി 399 നാളുകൾ കൂടി മാത്രം. 2024 ജൂലൈ 26-നാണ് ഒളിമ്പിക്സിന് പാരീസ് സാക്ഷ്യം വഹിക്കുക. 2021-ലാണ് ജപ്പാനിലെ ടോക്യോയിൽ 32-മത് ഒളിമ്പിക് നടന്നത്. 2020-ൽ നടക്കേണ്ടിയിരുന്നതാണെങ്കിലും കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾ മൂലം ഒരു വർഷം വൈകുകയായിരുന്നു.
പാരീസ് നഗരവും ചുറ്റുമുള്ള 16 ചെറുനഗരങ്ങളുമാണ് ഒളിമ്പിക്‌സിന് വേദിയാകുന്നത്. ഫ്രാൻസിന്റെ അധീനതയിലുള്ള തഹീതി ദ്വീപിലും മത്സരങ്ങൾ നടക്കും. പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിലാണ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നത്. ഇതിനുള്ള കലാപരിപാടികളുടെ റിഹേഴ്‌സലുകൾ ഇതിനോടകം തന്നെ ഫ്രാൻസ് തുടങ്ങിക്കഴിഞ്ഞു.
ബ്രേക്ക് ഡാൻസ് ഒരു ഒളിമ്പിക് ഇനമായി അരങ്ങേറുന്നത് പാരീസ് ഒളിമ്പിക്‌സിലാണ്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റിയുടെ നിലവിലെ മേധാവി തോമസ് ബാച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന അവസാന ഒളിമ്പിക്‌സാണിത്. റഷ്യ, യുക്രെയ്ൻ, ബെലറൂസ് എന്നിവിടങ്ങളിൽ നിന്നുമുള്ള താരങ്ങളെ ഒളിമ്പിക്‌സിൽ കാര്യത്തിലെ തർക്കം നിലവിൽ ഐഒസിയുടെ മുന്നിലാണുള്ളത്.
ഇത് മൂന്നാമത്തെ തവണയാണ് പാരീസ് ഒളിമ്പിക്‌സിന് വേദിയാകുന്നത്. 1900-ലാണ്് പാരീസ് ആദ്യമായി ഒളിമ്പിക്‌സിന് സാക്ഷ്യം വഹിച്ചത്. 1924-ൽ നടന്ന രണ്ടാം പാരീസ് ഒളിമ്പിക്‌സിന്റെ 100-ാം വാർഷികത്തിലാണ് ഇത്തവണ ഒളിമ്പിക്‌സ് ഇവിടെ നടക്കുന്നത്. ലണ്ടൻ മാത്രമാണ് ഇതിന് മുൻപ് മൂന്ന് ആധുനിക ഒളിമ്പിക്‌സുകൾക്ക് വേദിയായിട്ടുള്ളത്.
അന്തർദേശീയ ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ നടത്തുന്ന ഒളിമ്പിക് കൂട്ടയോട്ടം ഇന്ന് നടക്കും. രാവിലെ ഏഴ് മണിയ്‌ക്ക് കവടിയാറിൽ നിന്ന് ആരംഭിച്ച് സെൻട്രൽ സ്‌റ്റേഡിയത്തിൽ സമാപിക്കുന്ന കൂട്ടയോട്ടത്തിൽ മന്ത്രിമാർ, പോലീസ് മേധാവികൾ, കായികരംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
Comments