തിരുവനന്തപുരം ; കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ തിരിച്ചടിക്കാന്‍ മില്‍മ . കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്‍ലെറ്റുകള്‍ തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാൽ ഔട്ട്ലെറ്റുകളിലൂടെ പാല്‍ വില്‍ക്കില്ല. പകരം പാല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് തീരുമാനം .ബെംഗളൂരു, മൈസൂരു, കൂര്‍ഗ് എന്നിവിടങ്ങിലാകും ആദ്യം ഔട്ട്്ലെറ്റുകള്‍ തുടങ്ങുക. ഒപ്പം തമിഴ്നാട്ടിലെ തഞ്ചാവൂരിലും മധുരയിലും മില്‍മ എത്തും.
അതേസമയം നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു . ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ അധിഷ്ഠിത ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചതാണ് വിവാദമാകുന്നത്.
കർണാടക മിൽക്ക് ഫെഡറേഷൻ അനാരോഗ്യകരമായ പ്രവണത തുടർന്നാൽ കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്നതിനു പുറമേ, കർണാടകയിലെ കർഷകരിൽ നിന്നു പാൽ നേരിട്ടു സംഭരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നു മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ പറഞ്ഞിരുന്നു .വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കു കത്തയച്ചിട്ടുണ്ട്.
Comments