ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി ലഭിക്കുന്നതിന് വേണ്ടി തമിഴ്നാട്ടിലെ കർഷകർ തേക്കടിയിലെത്തി പ്രാർത്ഥന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് കുറവായതിനാൽ തേനിയിലെ നെൽകൃഷിക്ക് വെള്ളം കിട്ടാതാകുമോ എന്ന ആശങ്കയിലാണ് കർഷകർ. മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇപ്പോൾ 116.15 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 130 അടിക്കു മുകളിലായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
ജൂൺ മാസത്തോടെ മഴയെത്തുമെന്ന പ്രതീക്ഷയിൽ കൃഷിക്കാർ ജൂൺ ഒന്ന് മുതൽ തന്നെ മുല്ലപ്പെരിയാറിൽ നിന്നും വെള്ളമെടുത്ത് തുടങ്ങിയിരുന്നു. പക്ഷേ, കാലവർഷം ചതിച്ചതോടെ തമിഴ്നാട്ടിലെ കർഷകർ ആശങ്കയിലായി. ഇതിനെത്തുടർന്നാണ് തേക്കടിയിലെത്തി പ്രാർത്ഥന ആരംഭിച്ചത്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ തേക്കടിയിലുള്ള ഐബിയിലും മുറ്റത്തെ ക്ഷേത്രത്തിലുമാണ് പ്രാർത്ഥന നടത്തിയത്. തേനിയിലെ കമ്പംവാലിയിലുള്ള 14,700 ഏക്കർ സ്ഥലത്ത് കൃഷിചെയ്യുന്ന നൂറോളം കർഷകരാണ് ഇതിനുവേണ്ടി എത്തിയത്.
2018 നു ശേഷം ആദ്യമായാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ജൂൺ മാസത്തിൽ ഇത്രയും കുറയുന്നത്. സെക്കൻറിൽ 350 ഘനയടിയോളം വെള്ളം മാത്രമാണ് തമിഴ്നാട് ഇപ്പോൾ കൊണ്ടു പോകുന്നത്.
Comments