എറണാകുളം: രോഗമുണ്ടെന്ന കാരണം പറഞ്ഞ് ഹെൽമറ്റ് ഒഴിവാക്കാനാകില്ലെന്ന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. മെഡിക്കൽ കാരണങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് മൂവാറ്റുപുഴ സ്വദേശികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. കടുത്ത തലവേദനയായതിനാൽ ഹെൽമറ്റ് ധരിക്കാൻ കഴിയില്ലെന്നും ഹെൽമറ്റിന്റെ ഭാരം തലയ്‌ക്ക് താങ്ങാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മൂവാറ്റുപുഴ സ്വദേശികളായ മോഹനനും അയാളുടെ ഭാര്യ ശാന്തയും നൽകിയ ഹർജയിൽ പറയുന്നത്.
ഹെൽമറ്റ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഐ ക്യാമറ വരുന്നതിന് മുമ്പും ഹർജിക്കാർ സംസ്ഥാന പോലീസ് മേധാവിയ്‌ക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും നിവേദനം നൽകിയിരുന്നു. അതും കോടതിപരിഗണിച്ചിരുന്നില്ല. ഇവർ താമസിക്കുന്ന സ്ഥലത്ത് നിന്ന് മൂവാറ്റുപുഴ ടൗണിലേക്ക് കെഎസ്ആർടിസി ഇല്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ആശ്രയിക്കുന്നതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സുഖമില്ലെങ്കിൽ ഇരുചക്ര വാഹന യാത്ര ഒഴിവാക്കണമെന്നും ഇത് പറഞ്ഞ് ഹെൽമറ്റ് ഒഴിവാക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹെൽമറ്റ് വെയ്‌ക്കുന്നത് ജീവൻ സംരക്ഷിക്കാനാണ്. പൗരന്മാരുടെ ജീവിതം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനാൽ ഹർജിക്കാർക്ക് യാതൊരു വിട്ടുവീഴ്ചയും നൽകാൻ സാധിക്കില്ല. രാജ്യത്തിന്റെ നിയമം പാലിക്കാതെ ഹെൽമറ്റ് ഒഴിവാക്കാനുള്ള മൗലികാവകാശം ഒരു പൗരനുമില്ല. അതിനാൽ ഹെൽമറ്റ് ധരിക്കാൻ കഴിയാത്തവർ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യാതെ പൊതു ഗതാഗതം സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.















