ന്യൂഡൽഹി: ചെളിയിൽ ചവിട്ടാതിരിക്കാൻ വേണ്ടി വൈദ്യുതി പോസ്റ്റിൽ പിടിച്ച യുവതിയ്‌ക്ക് ഷോക്കേറ്റു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാർ സ്വദേശി സാക്ഷി അഹൂജയാണ് മരണപ്പെട്ടത്. സ്റ്റേഷന് തോട്ടടുത്ത് വെള്ളക്കെട്ടുള്ള ഭാഗത്തെ പോസ്റ്റിൽ നിന്നുമാണ് ഷോക്കേറ്റത്.
ഡൽഹിയിൽ രാത്രി മുതൽ അതിശക്തമായ മഴയാണ്. ഇതിനെ തുടർന്ന് വിവധ ഇടങ്ങളിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. പുലർച്ചെ അഞ്ചുമണിയോടെ ഭോപ്പാലിലേക്ക് പോകാനായി സഹോദരിക്കും മൂന്നുകുട്ടികൾക്കുമൊപ്പമാണ് സാക്ഷി റെയിൽവേ സ്റ്റേഷനിലെത്തിയത്. നടന്നു പോകുന്നതിനിടയിൽ ചെളിയിൽ ചവിട്ടാതിരിക്കാൻ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പോസ്റ്റിൽ ഇൻസുലേഷൻ ഇല്ലാത്ത വയറുണ്ടായിരുന്നു. ഇതാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇക്കാര്യം ചൂണ്ടികാട്ടികൊണ്ട് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സഹോദരി പരാതിയും നൽകിയിട്ടുണ്ട്. അപകടത്തിനിടയാക്കിയ പോസ്റ്റ് പരിശോധിച്ചതിൽ രണ്ട് വയറുകൾ മുറിഞ്ഞനിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസും റെയിൽവേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments