ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് 1912ൽ സംഭവിച്ച ടൈറ്റാനിക് ദുരന്തം. കപ്പൽ മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിയതോടെ 2,223 യാത്രക്കാരിൽ 1,517 പേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ടൈറ്റാനിക്കിനെക്കുറിച്ചുള്ള ചില വസ്തുകൾ പരിചയപ്പെടാം..
- മഞ്ഞുമലയിൽ ഇടിച്ചതിന് ശേഷം ഏതാണ്ട് രണ്ട് മണിക്കൂറും 40 മിനിറ്റുമെടുത്താണ് ടൈറ്റാനിക് പൂർണമായും കടലിൽ മുങ്ങിയത്.
- ആയിരത്തിലധികം ആൾക്കാരുടെ ജീവനെടുത്ത ദുരന്തം ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കപ്പലിലെ ആശയവിനിമയ സംവിധാനങ്ങൾ 30 സെക്കൻഡ് വൈകിയതാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയത്. 30 സെക്കൻഡിന്റെ വ്യത്യാസം സംഭവിച്ചില്ലായിരുന്നെങ്കിൽ ടൈറ്റാനിക് ദുരന്തം പൂർണമായും ഒഴിവാക്കാമായിരുന്നു എന്നാണ് പറയപ്പെടുന്നത്.
- ഏകദേശം 12 ഓളം ദമ്പതികളാണ് ഹണിമൂൺ ആഘോഷിക്കാനായി ടൈറ്റാനിക്കിൽ യാത്ര ചെയ്തിരുന്നത്.
- ടൈറ്റാനിക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ ജാപ്പനീസ് പൗരനായ മസബൂമി ഹോസൊനോയെ നാട്ടുകാർ മുഴുവൻ കുറ്റപ്പെടുത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന ആളുകൾക്കൊപ്പം മരണത്തിന് കീഴടങ്ങാതിരുന്നതിനാൽ അദ്ദേഹത്തെ ഭീരുവായാണ് നാട്ടുകാർ വിലയിരുത്തിയത്.
- ലൈഫ് ബോട്ടുകൾ അവയുടെ പൂർണശേഷിയിൽ ഉപയോഗിച്ചിട്ടില്ലെന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു.
- ടൈറ്റാനിക്കിലെ പ്രധാന പാചകക്കാരിൽ ഒരാളായിരുന്ന ചാൾസ് ജൂഗിൻ രണ്ട് മണിക്കൂറിലധികം കടലിൽ വീണ് കിടന്നെങ്കിലും അതിജീവിച്ചു. നല്ലപോലെ മദ്യപിച്ചിരുന്നതിനാൽ അദ്ദേഹത്തിന് തണുപ്പിനെ മറികടക്കാൻ സാധിച്ചുവെന്നും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യമായിരുന്നു ജീവൻ നിലനിർത്താൻ സഹായിച്ചതെന്നുമാണ് പറയപ്പെടുന്നത്.
- ടൈറ്റാനിക് എന്ന കപ്പൽ ഉണ്ടാക്കാൻ വേണ്ടി വന്നതിനേക്കാൾ ചിലവാണ് ടൈറ്റാനിക് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ വേണ്ടി വന്നത്.
- മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക്കിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ കപ്പലിലുണ്ടായിരുന്ന സംഗീതജ്ഞർ അവസാനം വരെയും സംഗീതോപകരണങ്ങൾ വായിച്ചുവെന്നാണ് പറയപ്പെടുന്നത്.
- മരിച്ച 1500 പേരിൽ 333 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ലഭ്യമായത്.
- ടൈറ്റാനിക് കപ്പലിന്റെ നാലാമത്തെ പുകക്കുഴൽ ദൃശ്യമികവിന് വേണ്ടി മാത്രം പണിതുവച്ചതായിരുന്നു.
- കപ്പലിലെ ഫസ്റ്റ് ക്ലാസ് സ്യൂട്ടിന് അന്ന് ഈടാക്കിയ തുക 870 പൗണ്ടായിരുന്നു. അതായത് ഇന്നത്തെ 75,156 പൗണ്ടിന് (80 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തുല്യമായ തുകയാണിത്.
- ടൈറ്റാനിക് നിർമ്മിച്ച 30 എഞ്ചിനീയർമാരും കപ്പലിന്റെ കന്നിയാത്രയിലുണ്ടായിരുന്നു. ഇവരെല്ലാവരും മുങ്ങിമരിക്കുകയാണ് ചെയ്തത്. യാത്രക്കാരെ രക്ഷപ്പെടുത്താൻ പറ്റുമെന്ന വിശ്വാസത്തോടെ അവസാനം വരെ പ്രവർത്തിക്കുകയായിരുന്നു 30 പേരും.
- ടൈറ്റാനിക് ദുരന്തത്തിനിടയാക്കിയ ഭീമൻ മഞ്ഞുമല 1000 ബിസി കാലഘട്ടത്തിൽ ഉണ്ടായതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
- കപ്പൽ മുങ്ങി 73 വർഷങ്ങൾക്ക് ശേഷമാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കടലിന്റെ അടിത്തട്ടിൽ കണ്ടെത്താനായത്.
- കപ്പലിലുണ്ടായിരുന്ന 12 നായ്‌ക്കളിൽ മൂന്നെണ്ണമാണ് ദുരന്തത്തെ അതിജീവിച്ചത്.
- 1997ൽ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന ചിത്രത്തിന് മുമ്പ് ദുരന്തത്തെ ആസ്പദമാക്കിയ ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു. സേവ്ഡ് ഫ്രം ദി ടൈറ്റാനിക് എന്നായിരുന്നു ചിത്രത്തിന്റെ പേര്. കപ്പൽ മുങ്ങി 29 ദിവസത്തിനുള്ളിലാണ് സിനിമ റിലീസ് ചെയ്തത്. മുഖ്യകഥാപാത്രമായി അവതരിപ്പിച്ച നടി ടൈറ്റാനിക് ദുരന്തത്തെ അതിജീവിച്ച സ്ത്രീയായിരുന്നു.
- ടൈറ്റാനിക് കപ്പൽ മുങ്ങുന്നതിന് മുമ്പ് ഇക്കാര്യം ഒരു എഴുത്തുകാരൻ തന്റെ പുസ്തകത്തിലൂടെ പ്രവചിച്ചിരുന്നു. ദുരന്തത്തിന് 14 വർഷം മുമ്പ് മോർഗൻ റോബേർട്ട്‌സൺ എന്ന കവി ‘ദ റെക്ക് ഓഫ് ദി ടൈറ്റാൻ’ എന്ന നോവലിൽ ഒരു മഞ്ഞുമലയിൽ കപ്പൽ ഇടിക്കുന്നതും കടലിൽ മുങ്ങുന്നതുമാണ് എഴുതിയിട്ടുള്ളത്.
- ഏകദേശം ആറ് മില്യൺ മൂല്യമുള്ള ആഭരണങ്ങളും പണവുമാണ് ടൈറ്റാനിക്കിനോടൊപ്പം കടലിൽ താഴ്ന്നുപോയത്.
- ടൈറ്റാനിക് സംഘത്തിന്റെ പക്കൽ ബൈനോക്കുലർ ഉണ്ടായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. ബൈനോക്കുലർ ഉൾപ്പെടെയുള്ള വസ്തുക്കൾ കപ്പലിലെ ലോക്കറിൽ വച്ച് പൂട്ടിയിരുന്നു. ഈ ലോക്കറിന്റെ താക്കോൽ ടൈറ്റാനിക് സംഘത്തിന്റെ കൈവശമുണ്ടായിരുന്നില്ല. ഒരുപക്ഷെ ബൈനോക്കുലർ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ മഞ്ഞുമല ദൂരേ നിന്ന് കാണാൻ സാധിക്കുകയും അതുവഴി ദുരന്തം ഒഴിവാക്കുകയും ചെയ്യാമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
- ടൈറ്റാനിക്ക് ദുരന്തത്തിൽ മരിച്ച ഒട്ടുമിക്കയാളുകൾക്കും ഹൃദയാഘാതം മൂലമാണ് ജീവൻ നഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ട്. അതിശൈത്യം മൂലം വെള്ളത്തിൽ വീണ എല്ലാവരും 15-30 മിനിറ്റിനുള്ളിൽ മരിക്കുകയായിരുന്നു.
- 1912ൽ ടൈറ്റാനിക് ദുരന്തം സംഭവിച്ച അന്നുമുതൽ ഇന്നുവരെ മഞ്ഞുമലയിൽ തട്ടി മുങ്ങിത്താഴ്ന്നുപോയ ലോകത്തെ ഏക കപ്പൽ ടൈറ്റാനിക് മാത്രമാണ്.
Comments