മുംബൈ: സുരക്ഷാ കാരണങ്ങളടക്കം പലവിധ ഒഴിവുകഴിവുകൾ പറഞ്ഞെങ്കിലും പാക് ക്രിക്കറ്റ് ബോർഡിന് ഐ.സി.സിക്കും ബി.സി.സി.ഐയ്‌ക്കും മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ബദ്ധവൈരികളായ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയം തന്നെ വേദിയാകും. ഏറ്റവും കൂടുതൽ കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ കളിക്കില്ലെന്ന കടുംപിടുത്തത്തിലായിരുന്നു പാകിസ്താൻ. ഒടുവിൽ ഭീഷണി വിലപോവില്ലെന്ന് കണ്ടതോടെയാണ് മുട്ടുമടക്കിയത്. കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബർ 15ന് നടക്കേണ്ട മത്സരം അഹമ്മദാബാദിൽ തന്നെ നടത്താൻ പാക് ക്രിക്കറ്റ് ബോർഡ് സമ്മതിച്ചു.
ഒരുലക്ഷത്തി പതിനായിരം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് അഹമ്മദാബാദിലെ സ്റ്റേഡിയം.ലോകകപ്പിലെ ആവേശപ്പോരാട്ടമായ ഇന്ത്യ-പാക് മത്സരം കാണാൻ സ്റ്റേഡിയം നിറഞ്ഞു കവിയും. സുരക്ഷ കണക്കിലെടുത്ത് മത്സരം ചെന്നൈ, ബെംഗലൂരു, കൊൽക്കത്ത നഗരങ്ങളിലെവിടെയെങ്കിലും മാറ്റണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം. അതേസമയം, അഫ്ഗാനിസ്ഥാനെതിരായ മത്സരം ചെന്നൈയിൽ കളിക്കുന്നതിനും ഓസ്‌ട്രേലിയക്കെതിരായ മത്സരം ബെംഗലൂരുവിൽ കളിക്കുന്നതിനും അറിയിച്ച എതിർപ്പ് പാകിസ്താൻ ഇപ്പോഴും പിൻവലിച്ചിട്ടില്ല. എന്നാൽ ഈ എതിർപ്പുകൾ സുരക്ഷാപരമായ കാരണങ്ങളാലല്ലാത്തതിനാൽ ഐസിസി തള്ളിക്കളയും. നാളെ മുംബൈയിൽ നടക്കുന്ന ചടങ്ങിൽ ലോകകപ്പിന്റെ ഔദ്യോഗിക മത്സരക്രമം ഐസിസി പുറത്തിറക്കും.
ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം ഐസിസിയുടെ പ്രധാന വരുമാന മാർഗമായതിനാൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ കാണികളെത്തുന്ന മത്സരം ഏറ്റവും വലിയ സ്റ്റേഡിയത്തിൽ തന്നെ നടത്താനാണ് ഐസിസിയും ബിസിസിഐയും തയാറെടുക്കുന്നത്. മത്സരം കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഐസിസിയുടെ ഉന്നതർ എന്നിവരും അഹമ്മദാബാദിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നതും ഫൈനൽ നടക്കുന്നതും അഹമ്മദാബാദിലാണ്.
Comments