ലക്‌നൗ: കുപ്രസിദ്ധ കൊലയാളി ഉത്തർപ്രദേശിൽ വെടിയേറ്റ് മരിച്ചു. കൊലപാതകം, കവർച്ച അടക്കം നിരവധി കേസുകളിലെ പ്രതിയായ ഗുഫ്രാനാണ് വെടിയേറ്റ് മരിച്ചത്. ഗുഫ്രാന്റെ തലയ്‌ക്ക് യുപി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പതിമൂന്നിലധികം പേരെ കൊന്നു തള്ളിയ ഗുഫ്രാനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു ഉത്തർപ്രദേശ് പോലീസ്. പുലർച്ചെ അഞ്ചുമണിയോടെ യു.പി പോലീസിലെ പ്രത്യേക ദൗത്യസംഘം ഗുഫ്രാൻ ഉള്ള സ്ഥലം തിരിച്ചറിഞ്ഞ് വളയുകയായിരുന്നു. ഇതിനിടെ ഗുഫ്രാനും സംഘവും പോലീസിനു നേർക്ക് വെടിയുതിർത്തു. പോലീസ് ശക്തമായി തിരിച്ചടിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുഫ്രാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണമടയുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ ഒരു 9 എംഎം തോക്ക്,32 ബോർ പിസ്റ്റൽ, ഒരു അപ്പാച്ചെ ബൈക്ക് എന്നിവ പോലീസ് പിടിച്ചെടുത്തു.
പ്രതാപ്ഗഡിലും സുൽത്താൻപൂരിലുമായി കൊലപാതകം, കവർച്ച, തുടങ്ങി നരവധി കേസുകളാണ് ഗുഫ്രാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രയാഗ്രാജ്, സുൽത്താൻപൂർ പോലീസ് ഗുഫ്രാന്റെ തലയ്‌ക്ക് 1,25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments