തിരുവനന്തപുരം: കേരളത്തിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നു. തിങ്കളാഴ്ച മാത്രം ചികിത്സ തേടിയവരുടെ എണ്ണം 15493 ആണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 200-ഓളം പേരെയാണ് ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിട്ടുള്ളത്.
തിരുവനന്തപുരത്ത് ഒരാൾ പനി ബാധിച്ചും പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാളും കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാളും മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നാവായിക്കുളത്ത് ഒരാൾക്ക് ചിക്കൻഗുനിയ ബാധിച്ചു. പത്തനംതിട്ടയിൽ ഇന്ന് രാവിലെ ഒരു പനിമരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
അതേസമയം ഞായറാഴ്ചത്തെ കണക്കുകൾ അടക്കമുള്ളതാണ് തിങ്കളാഴ്ചത്തെ പനിക്കണക്ക്. ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയവരുടെ കണക്കുകൾ ഇങ്ങനെ. തിരുവനന്തപുരം-1264, കൊല്ലം-1047, പത്തനംതിട്ട-554, ഇടുക്കി-746, കോട്ടയം-894, ആലപ്പുഴ-821, എറണാകുളം-1528, തൃശൂർ-716, പാലക്കാട്-1114, മലപ്പുറം-2804, കോഴിക്കോട്-1366, വയനാട്-552, കണ്ണൂർ-1132, കാസർഗോഡ്-955
ഇതുവരെ വിവിധ ജില്ലകളിലായി 317 പേരാണ് ഡെങ്കി പനി ബാധിതരായിട്ടുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്ക് പ്രകാരം ഇതിനോടകം 2863 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കി ബാധിച്ചത്. ഇതിൽ ഏഴ് പേർ മരിച്ചു. ഡെങ്കിപ്പനിക്ക് സമാനമായ വിവിധ പനികൾ ഈ വർഷം ജൂൺ 20 വരെ ബാധിച്ചത് 7906 പേർക്കാണെന്നും ഇവരിൽ 22 പേർ മരിച്ചതായും ആരോഗ്യ മന്ത്രിയുടെ കണക്കുകൾ വിശദമാക്കുന്നു. അതുപോലെ 2013-ലും 2017-ലും ആണ് ഇത്തരത്തിൽ ഇതിനുമുമ്പ് കേരളത്തിൽ ഡെങ്കി വ്യാപനം ഉണ്ടായതെന്നാണ് ആരോഗ്യമന്ത്രി വിശദമാക്കുന്നത്.
എന്നാൽ കഴിഞ്ഞദിവസം മുതൽ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. നേരത്തെ ജില്ലകൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും എല്ലാ ആശുപത്രികളിലും ക്ലിനിക്കുകൾ ആരംഭിച്ചിരുന്നില്ല. പനി ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.
Comments