ബെംഗളുരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ ഇപ്പോഴും ഒളിവിൽ കഴിയുന്ന മൂന്ന് പ്രതികളുടെ വീട്ടിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. ഒളിവിൽ കഴിയുന്നവരെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം എൻഐഎ കർണാടകയിലെ മൂന്നിടങ്ങളിൽ പരിശോധന നടത്തിയത്.
കൊടക് ജില്ലയിലെ അബ്ദുൾ നസീർ, അബ്ദുൾ റഹ്മാൻ എന്നിവരുടെ വീടുകളിലും ദക്ഷിണ കന്നട ജില്ലയിൽ നൗഷാദിന്റെ വീട്ടിലുമാണ് പരിശോധന നടത്തിയത്. മൂവരുടെയും വീടുകളിൽ നിന്നും നിരവധി ഇലക്ട്രോണിക്സ് സാമഗ്രികൾ എൻഐഎ പിടിച്ചെടുത്തു. ഒളിവിൽ കഴിയുന്ന മൂവരും തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞതായും സൂചനകളുണ്ട്.
നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഭീകർ സുള്ള്യയിലെ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 26-നാണ് അരും കൊല നടന്നത്. നാല് പേരെ ലക്ഷ്യമിട്ടതിൽ നിന്ന് പ്രവീൺ നെട്ടാരുവിനെ ഇവർ തിരഞ്ഞെടുക്കുകയായിരുന്നു. കടയിൽ നിന്ന് മടങ്ങും വഴിയാണ് സംഘം ചേർന്ന് പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയത്. അന്വേഷണം കഴിഞ്ഞ വർഷം പോലീസ് എൻഐഎയ്‌ക്ക് കൈമാറിയിരുന്നു.
സംഭവത്തിൽ 20 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120ബി (ഗൂഡാലോചന കുറ്റം), 153 എ(ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 302 (കൊലപാതക കുറ്റം) കൂടാതെ യുഎപിഎ നിയമത്തിലെ 16,18,20 തുടങ്ങിയ വകുപ്പുകളും ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.
Comments