കണ്ണൂർ: എം.എൽ.എ ആയിരുന്ന കാലത്ത് ഇ.പി ജയരാജൻ മട്ടന്നൂർ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ വകമാറ്റി ചെലവഴിച്ചെന്ന് എ.ജി.യുടെ പ്രാഥമിക ഓഡിറ്റ് റിപ്പോർട്ട്. ചെലവാക്കിയ 2.10 കോടിയിൽ 80 ലക്ഷം രൂപയ്‌ക്ക് രേഖകളില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 1.30 കോടിക്ക് മാത്രമാണ് കണക്കുള്ളത്. 1.30 കോടിയിൽ 40 ലക്ഷം രൂപ വകമാറ്റി ചെലവാക്കിയെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ നിർദ്ദേശിക്കുന്ന ലിസ്റ്റിലില്ലാത്ത പദ്ധതിക്കായി വൻതുകയാണ് ഇ.പി ജയരാജൻ ചെലവഴിച്ചത്. എം.എൽ.എ. ഫണ്ടിൽനിന്ന് 2.10 കോടി രൂപ ചെലവഴിച്ചത് സർക്കാർ നിർദേശിക്കുന്ന ലിസ്റ്റിലില്ലാത്ത പദ്ധതിയായ സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ മുട്ട-പാൽ എന്നിവ വിതരണം ചെയ്യുന്നതിനായിരുന്നു. പ്രീ-പ്രൈമറി മുതൽ എട്ടാംക്ലാസ്വരെയുള്ള വിദ്യാർഥികൾക്കായി രണ്ട് പോഷകാഹാര പദ്ധതികൾ രാജ്യത്തുണ്ട്. ഇവ നടപ്പാക്കിയതിനുശേഷവും കുട്ടികളിൽ പോഷകക്കുറവ് കണ്ടെത്തിയാൽ എം.എൽ.എ. ഫണ്ടിൽനിന്ന് തുക വിനിയോഗിക്കാം.
എന്നാൽ ഇത്തരത്തിൽ ഒരുപഠനവും നടത്താതെയാണ് തുക ചെലവഴിച്ചത്. ലിസ്റ്റിന് പുറത്തുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ കളക്ടർ മുഖേന സർക്കാരിൽനിന്ന് പ്രത്യേക അനുമതി നേടണം. ഇ.പി. ജയരാജൻ പദ്ധതിയുടെ പ്രൊപ്പോസൽ സമർപ്പിച്ചത് സ്വന്തമായി സർക്കാരിൽനിന്ന് നേടിയ പ്രത്യേക അനുമതിയോടെയാണ്. നാല് സാമ്പത്തിക വർഷത്തിൽ ഒരിക്കൽപ്പോലും പദ്ധതിയുടെ ആവശ്യകതയോ, നേടിയ ഗുണഫലമോ തെളിയിക്കുന്ന രേഖകൾ ജയരാജൻ സമർപ്പിച്ചതുമില്ല.
Comments