എറണാകുളം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ മുൻകൂർ ജാമ്യം തേടിയ ഒന്നാം പ്രതിയായ പ്രിൻസിപ്പല്ലിനും രണ്ടാം പ്രതിയായ വിദ്യാർത്ഥിക്കും മുൻകൂർ ജാമ്യമില്ല. ജൂലൈ നാലിന് ഒന്നാം പ്രതി ഡോ. ജി.ജെ. ഷൈജുവും എസ്.എഫ്.ഐ നേതാവ് എ. വിശാഖും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജി പരിഗണിച്ചത്.
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആൾമാറാട്ടം, വ്യാജരേഖ ചമയ്‌ക്കൽ, കേരള സർവകലാശാലയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവയിൽ പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജുവിനെ ഒന്നാം പ്രതിയും എ. വിശാഖിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ്.കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച പെൺകുട്ടിക്ക് പകരം എ. വിശാഖിന്റെ പേരു ചേർത്ത് സർവകലാശാലയ്‌ക്ക് പ്രിൻസിപ്പൽ പട്ടിക നല്കുകയായിരുന്നു.
ഒന്നാം പ്രതിയായ കോളേജ് പ്രിൻസിപ്പലാണ് സംഭവത്തിന് ഉത്തരവാദിയെന്നും തനിക്ക് പങ്കില്ലെന്നും വാദമുയർത്തിയായിരുന്നു വിശാഖിന്റെ ഹർജി. സർവകലാശാലയുടെ പരാതിയെ തുടർന്നാണ് കേസെടുത്തതെന്നും അന്വേഷണം നടത്താതെയാണ് പൊലീസ് പ്രതിയാക്കിയതെന്നും ഹർജിയിൽ പറയുന്നു. അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളിക്കുന്ന പോലീസ് വിശാഖ് ഒളിവിലെന്ന ഒഴുക്കൻ സമീപനമാണ് ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
Comments