മ്യൂണിക്ക്: ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക് ഖത്തർ എയർവേസുമായിട്ടുള്ള സ്പോൺസർഷിപ്പ് കരാർ റദ്ദാക്കി. നാളുകളായി തുടരുന്ന ആരാധകരുടെ പ്രതിഷേധം കടുത്തതോടെയാണ് പെട്ടെന്നുള്ള നടപടി. ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടികാണിച്ചാണ് ആരാധകർ സ്പോൺസർഷിപ്പ് ഒഴിവാക്കാൻ ആവശ്യപ്പെട്ടത്. കരാർ പുതുക്കരുതെന്ന് നേരത്തേയും ആവശ്യപ്പെട്ടിരുന്നു.
ബയേണിന്റെ ആരാധകർ ഖത്തറിൽ മനുഷ്യാവകാശ ലംഘനത്തിനെതിരെ വർക്ക്‌ഷോപ്പുകളും സെമിനാറുകളും നടത്തിയിരുന്നു. ബയേണിന്റെ മത്സരം നടക്കുമ്പോൾ ഖത്തറിന്റെ പണം പറ്റുന്നതിനെതിരെ വലിയ ബാനറുകളും ഉയർത്തിയും ആരാധകർ പ്രതിഷേധിച്ചിരുന്നു. കുടിയേറ്റക്കാരോടുള്ള സമീപനവും ആരാധകരുടെ പ്രതിഷേധത്തിന് കാരണമായി.
ഖത്തർ സർക്കാരിന് കീഴിലാണ് എയർവേസ്. കഴിഞ്ഞ അഞ്ച് വർഷങ്ങളിലും ഖത്തർ എയർവേസിന്റെ ലോഗോയുള്ള ജഴ്സിയണിഞ്ഞാണ് ബയേൺ കളിക്കാനിറങ്ങിയിരുന്നത്. മാത്രമല്ല ഖത്തറിൽ പരിശീലന ക്യാംപുകളും ബയേൺ സംഘടിപ്പിച്ചിരുന്നു. ഇതെല്ലാം ആരാധകരെ ചൊടിപ്പിച്ചിരുന്നു. പരസ്പര ധാരണയോടെ പിരിഞ്ഞതായി ഇരുവരും സംയുക്ത പ്രസ്താവനയിൽ കഴിഞ്ഞ ദിവസം അറിയിച്ചു.
വർഷങ്ങളായി ക്ലബുമായുണ്ടായിരുന്ന ബന്ധം വളരെയധികം ആസ്വദിച്ചിരുന്നതായി ഖത്തർ എയർവോയ്‌സ് സി.ഇ.ഒ അക്ബർ അൽ ബേക്കർ പറഞ്ഞു. ഇത്തവണയും ബയൺ ജർമൻ ലീഗ് സ്വന്തമാക്കിയിരുന്നു. എന്നാൽ യുവേഫ ചാംപ്യൻസ് ലീഗിൽ സെമി ഫൈനൽ കാണാതെ പുറത്തായി. മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റാണ് ബയേൺ പുറത്തായത്. പിന്നാലെ ടീമിൽ പടലപിണക്കങ്ങളും ആരംഭിച്ചു.
Comments