തിരുവനന്തപുരം: ഓപ്പറേഷൻ തീയറ്ററിൽ മതാചാരപ്രകാരം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്തുനൽകിയ മുസ്ലീം വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി എസ്എഫ്‌ഐ. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കത്തെഴുതിയ സംഭവം പെരുപ്പിച്ച് കാണിക്കാൻ ശ്രമിക്കുകയാണ് ചിലർ ചെയ്യുന്നതെന്ന് എസ്എഫ്‌ഐ പറഞ്ഞു. വിദ്യാർത്ഥിനികൾ നൽകിയ കത്ത് ചിലർ ദുരൂപയോഗം ചെയ്‌തെന്നും ഇസ്ലാമോഫോബിയ പരത്തുകയാണ് അവരുടെ ലക്ഷ്യമെന്നും പുറത്തിറക്കിയ പോസ്റ്ററിൽ എസ്എഫ്‌ഐ ആരോപിക്കുന്നു.
എന്നാൽ കത്തെഴുതിയ സംഭവം തെറ്റായിപ്പോയി എന്ന് വ്യക്തമാക്കാൻ എസ്ഫ്‌ഐ തയാറായിട്ടില്ല. പകരം സാമൂഹ്യമാദ്ധ്യമങ്ങളിൽ കത്തിനെതിരെ ഉയർന്ന പ്രതിഷേധത്തെ സംഘപരിവാറിന്റെ പ്രചരണമെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ വിദ്യാർത്ഥിനികൾക്ക് നേരെയുള്ള പ്രതിഷേധങ്ങളെ അപലപിക്കുന്നതായും എസ്എഫ്‌ഐ അറിയിച്ചു. കത്തിനെ തള്ളി ആരോഗ്യമന്ത്രി രംഗത്തുവന്നിട്ടും കത്തിനെ ന്യായീകരിക്കുന്ന നിലപാടാണ് ഭരണപക്ഷ വിദ്യാർത്ഥി സംഘടന സ്വീകരിക്കുന്നത് എന്നതാണ് കൗതുകം.
ഓപ്പറേഷൻ തീയറ്ററിൽ തലമറയ്‌ക്കുന്ന ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് മുസ്ലിം വിദ്യാർത്ഥിനികൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന് നൽകിയ കത്ത് ചർച്ചയായിരുന്നു. 2020- ബാച്ചിലെ വിദ്യാർത്ഥിനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്ത് സമർപ്പിച്ചത്. മറ്റു ബാച്ചുകളിലെ മുസ്ലിം പെൺകുട്ടികൾ കത്തിനെ പിൻതാങ്ങുകയും ചെയ്തിരുന്നു.
ജൂൺ 26നാണ് മുസ്ലീം വിദ്യാർഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത്. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ തല മറയ്‌ക്കാൻ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം തലയും കൈകളും മറയ്‌ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നായിരുന്നു മുസ്ലീം വിദ്യാർഥിനികളുടെ കത്തിലെ ആവശ്യം. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിനികളുടെ ആവശ്യത്തിനെതിരെ ഐഎംഎ രംഗത്തുവന്നു.
Comments