സാഫ്കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് ഇന്ന് എതിരാളികൾ ലെബനൻ. ഇന്റർകോണ്ടിനെന്റൽ കപ്പിൽ ലെബനനെ തകർത്ത ആത്മവിശ്വാസത്തിലാണ് സ്വന്തം മണ്ണിൽ രണ്ടാം കിരീടം ലക്ഷ്യമിട്ട് പോരാട്ടത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. വൈകിട്ട് 7.30 ന് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് മത്സരം.ആദ്യ സെമിയിൽ കുവൈറ്റ് ബംഗ്ലാദേശിനെ നേരിടും. ഫിഫ റാങ്കിംഗിൽ ആദ്യ നൂറിലേക്ക് മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
മധ്യനിരയിലെയും പ്രതിരോധനിരയിലെയും താളപ്പിഴ പരിഹരിച്ചാൽ മാത്രമേ ഇന്ത്യയ്‌ക്ക് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കൂ. ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിലും ഗോളടിച്ച് ഫോമിലുളള നായകൻ സുനിൽ ഛേത്രിയിലാണ് ടീമിന്റെ പ്രതീക്ഷ. പാകിസ്താനെതിരെ ഛേത്രി ഹാട്രിക് നേടിയിരുന്നു. ഇതോടെ പാകിസ്താനെതിരെ ഹാട്രിക് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി ഛേത്രി മാറിയിരുന്നു. ടൂർണമെന്റിൽ അഞ്ചു ഗോളുകളാണ് താരം ഇതിനകം സ്വന്തം പേരിലെഴുതി ചേർത്തത്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ,പരിചയസമ്പന്നനായ ഡിഫൻഡർ സന്ദേശ് ജിംഗാൻ, ലാലിയൻസുവാല ചാംങ്‌തെ, നവോറെം മഹേഷ് സിംഗ്, അനിരുദ്ധ് ഥാപ്പ, അൻവർ അലി,നിഖിൽ പൂജാരി,സുരേഷ് സിംഗ് തുടങ്ങിയവരാണ് നീലകടുവകളുടെ പോരാട്ടമുനകൾ.
ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായാണ് ലെബനൻ സെമിഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ഹസ്സൻ മാച്ച്യൂക്കിന്റെയും ഖാലീൽ ബാദറിന്റെയും ഗോളടിക്കാനുളള മികവാണ് ലെബനന് കരുത്ത് പകരുന്നത്. ഇതുവരെ നടന്ന 13 സാഫ് ചാമ്പ്യൻഷിപ്പുകളിൽ ഏട്ട് തവണയും ഇന്ത്യയായിരുന്നു ചാമ്പ്യൻമാർ.
Comments