ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിലെ ഇന്ത്യയുടെ ആധിപത്യമാണ് രാജ്യത്തിന്റെ പുതിയ ഐഡന്റിറ്റിയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഈ പുതിയ ഐഡിന്റിറ്റി സഹകരണ മേഖലയിലും ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന 17-ാമത് ഇന്ത്യൻ കോ-ഓപ്പറേറ്റീവ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേന്ദ്ര സർക്കാർ ഡിജിറ്റൽ ഇന്ത്യയെ പ്രോത്സാഹിപ്പിച്ചു. ഡിജിറ്റൽ ഇന്ത്യയിലൂടെ രാജ്യത്തെ ജനങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ നേരിട്ട് എത്തിക്കാൻ സർക്കാരിന് സാധിച്ചു. പ്രധാനമന്ത്രി കിസാൻ പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കുന്ന തുക കഴിഞ്ഞ നാല് വർഷത്തിനിടെ ഇടനിലക്കാരുടെ ഇടപെടലില്ലാതെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 2.5 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്തിട്ടുണ്ട്. 2014-ന് മുമ്പ് കാർഷിക മേഖലയ്ക്കായി അഞ്ച് വർഷത്തിനുള്ളിൽ 90,000 കോടി രൂപയായിരുന്നു അന്നത്തെ സർക്കാർ ചിലവഴിച്ചത്. എന്നാലിന്ന് അതിന്റെ മൂന്ന് മടങ്ങാണ് കിസാൻ സമ്മാൻ നിധിയിലൂടെ രാജ്യത്തെ കർഷകരിലേക്ക് നേരിട്ടെത്തുന്നത്’ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘ ഇന്ന് പാൽപ്പൊടി മുതൽ നെയ്യ് വരെ നമ്മുടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാരുണ്ട്. രാജ്യത്തിലെ ചെറുകിട കർഷകർക്ക് സമ്പാദിക്കാനുള്ള മികച്ച അവസരമാണിത്. രാജ്യത്തെ കാർഷിക സംരഭങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ കാരണമാണ് ഈ വർഷം ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്സ് ആയി രാജ്യം ആഘോഷിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിലെ വിവിധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുക, മികച്ച സമ്പ്രദായങ്ങൾ പ്രദർശിപ്പിക്കുക, സംരഭങ്ങൾ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുക, എന്നതാണ് പരിപാടിയുട പ്രധാന ലക്ഷ്യം. പ്രൈമറി തലം മുതൽ ദേശീയ തലം വരെയുള്ള 3,600-ലധികം പ്രതിനിധികൾ പരിപാടിയിൽ സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments