മുംബൈ: അപ്രതീക്ഷിതമായ രാഷ്‌ട്രീയ പിളർപ്പിന് ശേഷം മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ് എൻസിപി നേതാവ് അജിത് പവാർ. ബിജെപിയും ശിവസേനയും ഒന്നിച്ചുനയിക്കുന്ന മഹാരാഷ്‌ട്ര സർക്കാരിന്റെ ഭാഗമാകാനുള്ള എൻസിപി നേതാവിന്റെ തീരുമാനം സംസ്ഥാനത്ത് വലിയ രാഷ്‌ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. നാൽപതോളം എംഎൽഎമാർ തനിക്ക് പിന്തുണ നൽകുന്നതായി അജിത് പവാർ അവകാശപ്പെടുമ്പോൾ എൻസിപിയുടെ തട്ടകമായ മഹാരാഷ്‌ട്രയിൽ പാർട്ടിയുടെ പിളർപ്പ് ചിഹ്നത്തിനും പേരിനും വേണ്ടിയുള്ള പോരിലേക്ക് നയിക്കുമെന്നാണ് അജിത് പവാറിന്റെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.
ഇന്ത്യയെ മികച്ച രീതിയിൽ നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നു എന്നുള്ളതാണ് എൻഡിഎ പ്രവേശനത്തിലേക്ക് നയിച്ചതെന്ന് ഉപമുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത അജിത് പവാർ വ്യക്തമാക്കി. ഏവരും നരേന്ദ്രമോദിയുടെ നേതൃപാടവത്ത അഭിനന്ദിക്കുകയാണ്. അതുകൊണ്ടാണ് തങ്ങളുടെ പക്ഷവും അദ്ദേഹത്തിന്റെ പരിശ്രമങ്ങൾക്കൊപ്പം പങ്കുച്ചേരാൻ തീരുമാനിച്ചത്. ബിജെപിയോടൊപ്പം നിന്നുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എൻസിപി മത്സരിക്കുമെന്നും അജിത് പവാർ അറിയിച്ചു.
ഇപ്പോൾ ഒമ്പത് എൻസിപി എംഎൽഎമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ സർക്കാരിന്റെ ഭാഗമായിരിക്കുന്നത്. അടുത്ത മന്ത്രിസഭാ പുനഃസഘടനയോടെ ഇനിയും എൻസിപി മന്ത്രിമാർ ക്യാബിനറ്റിൽ എത്തും. ദേശീയ തലത്തിൽ ശക്തമായ നേതൃത്വം തങ്ങൾക്ക് ആവശ്യമാണ്. അതുകൊണ്ട് കൂടിയാണ് ഈ തീരുമാനത്തിലെത്തിയത്. എല്ലായ്‌പ്പോഴും മഹാരാഷ്‌ട്രയുടെ വികസനത്തിനാണ് മുൻഗണന നൽകിയിട്ടുള്ളതെന്നും അജിത് പവാർ വ്യക്തമാക്കി. യഥാർത്ഥ എൻസിപി തങ്ങളാണെന്ന് അറിയിച്ച അജിത് പവാർ വരും ദിവസങ്ങളിൽ പാർട്ടി ചിഹ്നത്തിനും പേരിനും വേണ്ടി പോരാടും. ഇന്ത്യയെ മുന്നോട്ട് നയിക്കണമെന്ന ലക്ഷ്യത്തിൽ ചേർന്ന് പ്രവർത്തിക്കാൻ പ്രതിപക്ഷത്തിന് നിലവിൽ യാതൊരു താത്പര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
അജിത് പവാറിന്റെ രാഷ്‌ട്രീയ നീക്കം കേവലം എൻസിപി നേതൃത്വത്തെ മാത്രമല്ല, ഓരോ പ്രതിപക്ഷ പാർട്ടികൾക്കും ശക്തമായ തിരിച്ചടിയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മഹാരാഷ്‌ട്രയിൽ അടുത്ത വർഷം ഒക്ടോബറോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നോടിയായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും എൻസിപിയുടെ പിളർപ്പ് നിർണായക സ്വാധീനം ചെലുത്തുമെന്നാണ് സൂചന.
Comments