ഇസ്ലാമാബാദ്: ലഹരിമരുന്ന് ഉപഭോഗത്തിന് പാകിസ്താൻ പൂർണമായും കീഴ്പ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാൻ ഡയസ്പോറ നെറ്റ്വർക്കാണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന നിരോധിത ലഹരി വസ്തു കാനബീസ് ആണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 7.6 ദശലക്ഷമാളുകൾ ലഹരിക്ക് അടിമകളാണ്. ഇതിൽ 78 ശതമാനം പുരുഷന്മാരും 22 ശതമാനം സ്ത്രീകളുമാണ്. ഏകദേശം 40,000ത്തോളം പേരാണ് ഒരോ വർഷവും പട്ടികയിലേക്ക് കൂടുതലായി ചേർക്കപ്പെടുന്നത്. കറാച്ചിയിൽ സ്കൂൾ വിദ്യാർത്ഥികളടക്കമാണ് മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നതെന്നാണ് വിവരം. പെഷവാറിൽ മാത്രം അയ്യായിരത്തോളം കുട്ടികളെ ലഹരി ഉപഭോഗത്തിന് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം പഞ്ചാബ് പ്രവിശ്യയിൽ 460 പേർ ലഹരിക്കടിമയായി തെരുവുകളിൽ മരിച്ച് വീണതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലാഹോറിൽ ഒപിയവും ഹെറോയിനും മിശ്രിതപ്പെടുത്തിയാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. സ്ത്രീകളിലെ ലഹരി ഉപഭോഗം ഏറ്റവുമധികം രേഖപ്പെടുത്തിയ പ്രവിശ്യകളിലൊന്നായിരിക്കുകയാണ് ഖൈബർ പഖ്തൂങ്ക്വാ.
പാകിസ്താനിലേക്ക് ലഹരിയെത്തുന്നതിന്റെ പ്രധാന സ്രോതസ്സ് അഫ്ഗാനിസ്ഥാനാണെന്നാണ് കണ്ടെത്തൽ. അഫ്ഗാൻ-പാകിസ്താൽ അതിർത്തി മേഖലകളിൽ നിന്നും കിലോക്കണക്കിന് വരുന്ന ലഹരിവസ്തുക്കൾ പിടികൂടുന്നതും പതിവാണ്. എന്നിരുന്നാലും രാജ്യാന്തര അതിർത്തികളിൽ നിരീക്ഷണം ഏകോപിപ്പിക്കുന്നതിലുള്ള അപാകതയാണ് അഫ്ഗാനിൽ നിന്നുള്ള ലഹരിക്കടത്തിന് കാരണമായി വിലയിരുത്തുന്നത്. രാജ്യത്തിന്റെ സാമൂഹിക ഘടനയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നതിനൊപ്പം പൊതുജനാരോഗ്യത്തിനും വെല്ലുവിളിയാകുകയാണ് പാകിസ്താനിലെ ലഹരി ഉപഭോഗം.
Comments