തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനം കുറയാതെ തുടരുന്നു. ഇന്നലെ 11293 പേർ ചികിത്സ തേടി. രണ്ടു പേർ ഡെങ്കിപ്പനി ബാധിച്ചും ഒരാൾ എലിപ്പനി ബാധിച്ചും മരിച്ചു. പ്രത്യേക ജാഗ്രത പുലർത്താൻ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
സംസ്ഥാനത്ത് ഇന്നലെയും പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. രണ്ടുപേർ ഡെങ്കിപ്പനി ബാധിച്ചും ഒരാൾ എലിപ്പനി ബാധിച്ചും മരിച്ചു. 479 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. 167 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു.16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വരുന്ന രണ്ടാഴ്ച നിർണായകമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
ദുരിദാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.ഡെങ്കിക്കൊപ്പം എലിപ്പനി വ്യാപനവും വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. എലി മാളങ്ങളിൽ വെള്ളം കയറുന്നതോടെ എലി മൂത്രത്തിലൂടെ രോഗം അതിവേഗം പടരും. ചെളിയിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നാണ് നിർദ്ദേശം. കുട്ടികളിലും മറ്റ് രോഗങ്ങള്‍ ഉളളവരിലും രോഗബാധ കടുത്തേക്കും. തുടക്കം മുതല്‍ കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം വരെ സംഭവിക്കാം.
Comments